ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റൺസിന് അവസാനിച്ചു. ഓസീസ് ആദ്യ ഇന്നിംഗ്സിൽ 33 റൺസിന്റെ ലീഡ് നേടിയിരുന്നു. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ നാല് റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
വിക്കറ്റ് പോകാതെ 31 റൺസ് എന്ന നിലയിൽ നാലാം ദിവസം കളി ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് കിട്ടിയത്. മാർക്കസ് ഹാരിസും ഡേവിഡ് വാർണറും ചേർന്ന് ഒന്നാം വിക്കറ്റിൽ 89 റൺസാണ് നേടിയത്. മികച്ച ഫോമിലുള്ള ലബുഷേനെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും സിറാജ് പുറത്താക്കിയതോടെ ഓസീസ് കുതിപ്പിന് കടിഞ്ഞാൺ വീണു. പിടിച്ചു നിൽക്കാൻ ശ്രമിച്ച കാമറോൺ ഗ്രീനിനെയും ടിം പെയ്നെയും ശാർദുൽ താക്കൂർ പുറത്താക്കി. 9 റൺസെടുത്ത ഹേസൽവുഡാണ് പത്താമനായി പുറത്തായത്. രണ്ടാം ടെസ്റ്റ് കളിക്കുന്ന മുഹമ്മദ് സിറാജ് 5 വിക്കറ്റ് നേടി. താക്കൂർ 2 വിക്കറ്റ് വീഴ്ത്തി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 336 റൺസിന് അവസാനിച്ചു. രണ്ട് വിക്കറ്റിന് 62 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് 25 റൺസെടുത്ത പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. തുടർന്ന് 37 റൺസെടുത്ത ക്യാപ്റ്റൻ രഹാനെ പുറത്തായി. ഏഴാം വിക്കറ്റിൽ ശാർദുൽ താക്കൂർ- വാഷിംഗ്ടൺ സുന്ദർ സഖ്യമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് 300 കടത്തിയത്. ഓസീസിന്റെ സ്പിൻ പേസ് ബൗളിംഗിനെ പ്രതിരോധിച്ച ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 123 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 67 റൺസെടുത്ത താക്കൂറാണ് ആദ്യം പുറത്തായത്. അധികം താമസിയാതെ സുന്ദറും പുറത്തായി. സുന്ദർ 62 റൺസെടുത്തു. സിറാജ് പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് 336 റൺസിന് അവസാനിച്ചു. ഓസീസിനായി ഹേസൽവുഡ് 5 വിക്കറ്റെടുത്തു. സ്റ്റാർക്ക്,കമ്മിൻസ് എന്നിവർ 2 വീക്കറ്റ് വീതം നേടി.