കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കോഴിക്കോട് വയനാട് ജില്ലകളിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളിൽ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് താൽപര്യം. വയനാട് ജില്ലയിലെ കൽപ്പറ്റ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്നീ മണ്ഡലങ്ങൾക്കാണ് പ്രാഥമിക പരിഗണന. കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ നഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ലീഗിന് ശക്തമായ സംഘടനാ സംവിധാനമാണുള്ളത്.
കൽപ്പറ്റയിലെ മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ലീഗിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ തവണ യുഡിഎഫിനായി എൽജെഡിയാണ് കൽപ്പറ്റയിൽ മത്സരിച്ചിരുന്നത്. എൽജെഡി മുന്നണി വിട്ട സാഹചര്യത്തിൽ സീറ്റിന് ലീഗും അവകാശവാദം ഉന്നയിക്കും. ശശീന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം യുഡിഎഫിലേക്ക് വന്നതിനെ തുടർന്നാണ് കോൺഗ്രസ് മണ്ഡലം വിട്ടുകൊടുത്തത്. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയാണ് മുല്ലപ്പള്ളിയുടെ മനസിലുള്ള മറ്റൊരു മണ്ഡലം. 2006 മുതൽ എൽഡിഎഫിന്റെ കൈവശമുള്ള സീറ്റ് മുല്ലപ്പള്ളിയെ ഇറക്കിയാൽ പിടിക്കാം എന്ന് യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. നിയമസഭയിൽ എൽഡിഎഫിനെ വിജയിപ്പിക്കുമ്പോഴും ലോക്സഭയിൽ എന്നും യുഡിഎഫിന് മുൻതൂക്കം കൊയിലാണ്ടിയിൽ ലഭിക്കാറുണ്ട്. കൊയിലാണ്ടി ഉൾപ്പെടുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും രണ്ട് തവണ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സിപിഎമ്മിലെ എം ദാസനാണ് കൊയിലാണ്ടി എംഎൽഎ. കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ പതിമൂവായിരത്തോളം വോട്ടുകൾക്കാണ് ദാസൻ പരാജയപ്പെടുത്തിയത്. രണ്ട് ടേം പൂർത്തിയാക്കിയ ദാസൻ വീണ്ടും മത്സരിക്കാൻ സാധ്യതയില്ല. സിപിഎം സ്ഥാനാർത്ഥിയെ കൂടി അറിഞ്ഞ ശേഷം മാത്രമെ കൊയിലാണ്ടിയിൽ മത്സരിക്കുന്നതിനെ കുറിച്ച് മുല്ലപ്പള്ളി അന്തിമ തീരുമാനം എടുക്കൂ. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രദേശ കോൺഗ്രസ് പ്രസിഡന്റായിരിക്കെ മത്സരക്കാൻ തടസമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.