അഭയ കൊലക്കേസിലെ സിബിഐ കോടതി വിധിക്കെതിരെ പ്രതി ഫാദർ തോമസ് കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ കോടതിയുടെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നാൽപ്പത്തിഒമ്പതാം സാക്ഷി അടക്കാ രാജുവിന്റെ മൊഴി അടിസ്ഥാനാക്കിയുള്ള വിധി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 23 നാണ് കേസിൽ സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്.
ഫാദർ കോട്ടൂർ രണ്ടാം പ്രതി സിസ്റ്റർ സെഫി എന്നിവരെ കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയുമാണ് വിധിച്ചത്. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം. കോൺവെന്റിലേക്ക് അതിക്രമിച്ച കയറിയതിന് ഐപിസി 449 പ്രകാരം കോട്ടൂർ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിസ്റ്റർ അഭയയെ കോട്ടയത്തെ പയസ് ടെൻത്ത് കോൺവെന്റിൽ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരുന്നു. അടുത്ത ദിവസം പ്രോസിക്യൂഷന്റെയു പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജഡ്ജ് കെ സനൽകുമാർ ശിക്ഷ പ്രസ്താവിച്ചത്. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈബ്രാഞ്ചും അന്വേഷിച്ച കേസാണിത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേസ് സിബിഐക്ക് വിട്ടത്.