കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സീറോ മലബാർ കാത്തോലിക്ക സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ക്ലിമ്മിസ് കതോലിക്ക ബാവ എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
കത്തോലിക്ക സഭക്ക് ബിജെപി ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മ ഇല്ലെന്ന് ചർച്ചക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുമെന്ന് ചർച്ചയിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയെന്നും ആലഞ്ചേരി പറഞ്ഞു. കൊവിഡ് സാഹചര്യം മാറിയാൽ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. യുഎപിഎ ചുമത്തി ജയിലിലുള്ള സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ആലഞ്ചേരി പറഞ്ഞു.പ്രധാനമന്ത്രിയുടെ താൽപര്യ പ്രകാരമാണ് കാത്തോലിക്ക സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേരളത്തിലെ പള്ളിത്തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള മുൻകൈയ്യെടുത്താണ് ചർച്ച സംഘടപ്പിച്ചത്. ഇരു പക്ഷവും നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച ഫലം കണ്ടില്ല. പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ഓർത്തഡോക്സ് പക്ഷം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ കോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. തുടർ ചർച്ചകൾക്കായി പിഎസ് ശ്രീധരൻ പിള്ളയെയും, കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.