നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ സഭാ വിശ്വാസിയായ വ്യവസായിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പാലക്കാട് ബിഷപ്പിന്റെ ശുപാർശ. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മാനത്തോടം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കത്ത് നൽകിയത്. ബിഷപ്പിന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ സീലോടുകൂടിയാണ് കത്ത് നൽകിയത്. കാനം രാജേന്ദ്രനെ അഭിസംബോധന ചെയ്തു തന്നെയാണ് കത്തെഴുതിയിരിക്കുന്നത്. പാലക്കാട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ.
നിലവിൽ മുസ്ലീംലീഗിലെ എൻ ഷംസുദ്ദീനാണ് മണ്ണാർക്കാട് എംഎൽഎ. ഐസക്കിനെ മണ്ണാർക്കാട് സ്ഥാനാർത്ഥിയാക്കിയാൽ സഭയുടെ പിന്തുണയുണ്ടാകുമെന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. കത്ത് സംബന്ധിച്ച് സിപിഐ പ്രതികരിച്ചിട്ടില്ല. മുമ്പ് രണ്ട് തവണ സിപിഐയിലെ ജോസ് ബേബി മണ്ണാർക്കാട് നിന്നും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ലീഗിന്റെ ശക്തികേന്ദ്രമായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സിപിഐ അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ശുപാർശയുമായി സഭ രംഗത്തെത്തിയത്.