ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയക്കളി നടക്കുന്നതായി ആരോപണം. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തു. പട്ടിക തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.
മന്ത്രി തോമസ് ഐസക്, പി തിലോത്തമൻ, എംപി മാരായ എ.എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്. വി. മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയുമാണ് കേന്ദ്ര മന്ത്രാലയം ഉൾപ്പെടുത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ചടങ്ങില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. തങ്ങളെ ഒഴിവാക്കിയത് മര്യാദകേടും നീതികേടുമാണെന്നായിരുന്നു എം.പി. എ.എം.ആരിഫിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി-യും വ്യക്തമാക്കി.