കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ നിശ്ചയിച്ച ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി. കുറഞ്ഞത് രണ്ട് ലക്ഷം ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. സിൻഘു, തിക്രി, ഷാജഹാൻപുർ, പൽവൽ, ഗാസിപുർ എന്നീ അഞ്ച് സമരകേന്ദ്രത്തിൽനിന്ന് ട്രാക്ടറുകൾ എത്തുക. നഗരത്തിനുള്ളിൽ 30 കിലോമീറ്ററോളം പരേഡുണ്ടാകും. അഞ്ച് ലക്ഷത്തോളം കർഷകർ പരേഡിൽ അണിനിരക്കും.
ട്രാക്ടർ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ദില്ലി നഗരത്തിലൂടെ റാലി നടത്താൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസ് നിലപാട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഉച്ചയ്ക്കു 12നാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക. ദേശീയപതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാൻ അനുമതിയുണ്ട്. കാര്‍ഷിക സംസ്‌കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളും റാലിയിലുണ്ടാവും. ഒരു ലക്ഷം ട്രാക്ടറുകൾ പഞ്ചാബിൽ നിന്ന് മാത്രം റാലിയുടെ ഭാഗമാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.