കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്ത് 89 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 28 നാണ് കള്ളപ്പണക്കേസിൽ ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിന്മേൽ കഴിഞ്ഞമാസം വാദം പൂർത്തിയായിരുന്നു.
സ്വർണകടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും ഇന്ന് ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ 24 നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡോളർ കടത്ത് കേസിലും ശിവശങ്കരനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡ് ചെയതിട്ടില്ലാത്തതിനാൽ ശിവശങ്കരന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകുമെന്ന് ശിവശങ്കരന്റെ അഭിഭാഷകൻ പറഞ്ഞു. ഡോളർ കടത്ത് കേസിൽ 27 ന് ശിവശങ്കരനെ കോടതിയിൽ ഹാജരാക്കാൻ കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കരന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.