രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങിയത്. രാഷ്ട്രപതി പതാക ഉയര്‍ത്തി. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.
എല്ലാ വർഷവും 1.25 ലക്ഷം പേർ നേരിട്ടു വീക്ഷിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേര്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിച്ചു.