വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രദേശ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കല്പറ്റയിലോ കൊയിലാണ്ടിയിലോ മത്സരിക്കാനാണ് അദ്ദേഹത്തിനു താല്പര്യമെന്ന് മുല്ലപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാല്‍, മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാനൊരുങ്ങുന്നതിനെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തുന്ന സ്ഥിതിയുണ്ടായി. കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടയിരുന്നു.