ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിക്കിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമര സമിതി. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമര സമിതി അറിയിച്ചു. പുറത്തു നിന്നുള്ളവർ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നും സംയുക്ത സമരസമിതി അറിയിച്ചു.
ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ച് ഡൽഹിയിൽ പ്രവേശിച്ചത്. നിശ്ചയിച്ച വഴികളിലൂടെ മാത്രമാണ് സംയുക്ത സമരസമിതി ട്രാക്റ്റർ റാലി നടത്തിയത്. ചെങ്കോട്ട പോലുള്ള ദേശീയ സ്മാരകത്തിൽ കർഷക സംഘടനകളുടെ പതാക കെട്ടിയ നടപടിയെയും സംയുക്ത സമരസമിതി തള്ളിപ്പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡൽഹിയിലേക്ക് റാലി നടത്തിയ കർഷകർ ചെങ്കോട്ടയിലും ഐടിഒയിലും തമ്പിടിച്ചിരിക്കുകയാണ്. സിംഗു അതിർത്തിയിലെ കർഷകരാണ് ഐടിഒയിൽ എത്തിയിരിക്കുന്നത്. കർഷകരെ ഒഴിപ്പിക്കാനായി പൊലീസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കേന്ദ്രസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരെ പൊലീസ് ഒഴിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.