ഡൽഹിയിൽ കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയേക്കും. പ്രക്ഷോഭകർ സംഘടിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് നിയന്ത്രിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. കർഷകർ ചെങ്കോട്ടയിലും, ഐടിഒയിലും തമ്പിടിച്ചിട്ടുണ്ട്. കൂടുതൽ പേർ ഈ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. ഡൽഹി മെട്രോ അടച്ചിടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡൽഹി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് വെടിവെപ്പിലാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് കർഷകർ ഐടിഒയിൽ പ്രതിഷേധം തുടരുകയാണ്. മൃതദേഹത്തിന് ചുറ്റും നൂറുകണക്കിന് കർഷകർ തടിച്ചു കൂടി നിൽക്കുകയാണ്. ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിക്കിടെ അക്രമം നടത്തിയവരെ സംയുക്ത സമര സമിതി തള്ളിപ്പറഞ്ഞു. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമരസമിതി അറിയിച്ചു. പുറത്തു നിന്നുള്ളവർ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നും സംയുക്ത സമരസമിതി അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ച് ഡൽഹിയിൽ പ്രവേശിച്ചത്. നിശ്ചയിച്ച വഴികളിലൂടെ മാത്രമാണ് സംയുക്ത സമരസമിതി ട്രാക്റ്റർ റാലി നടത്തിയത്. ചെങ്കോട്ട പോലുള്ള ദേശീയ സ്മാരകത്തിൽ കർഷക സംഘടനകളുടെ പതാക കെട്ടിയ നടപടിയെയും സംയുക്ത സമരസമിതി തള്ളിപ്പറഞ്ഞു.