തൃശ്ശൂർ കുതിരാൻ തുരങ്ക പാത പൂർത്തിയാക്കുന്നതിൽ ദേശീയ പാതാ അതോറിറ്റി ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. പണിപൂർത്തിയായ പാതയിലൂടെ ഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും നിലപാട് അറിയിക്കുക. കുതിരാനിൽ പണി പൂർത്തിയാക്കാത്ത ദേശീയ പാത അതോറിറ്റിക്കെതിരെ ചീഫ് വിപ്പ് കെ രാജനാണ് കോടതിയിൽ ഹർജി നൽകിയത്. തിങ്കളാഴ്ച ഹർജി പരിഗണിച്ച കോടതി ദേശീയ പാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.
കുതിരാൻ പാത പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്ന് ഹൈക്കോടതി ദേശീയ പാതാ അതോറിറ്റിയോട് ചോദിച്ചു. കുതിരാനിൽ പണി തീരാത്തതിനാൽ ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ദേശീയപാത അതോറിറ്റിയാണ് ഇതിന് ഉത്തരവാദിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഈ പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന അപകടം ആശങ്കപ്പെടുത്തുന്നുണ്ട്. നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ദേശീയ പാത അതോറിറ്റി മാത്രമാണ് ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും കോടതി അഭിപ്രായപ്പെട്ടു. നിർമാണത്തെ കുറിച്ച് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി ഉത്തരവിട്ടു. ബുധനാഴ്ചക്കകം സത്യവാങ്ങ്മൂലം സർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. തുടർനടപടികൾ സംബന്ധിച്ച് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.