നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 29ന് വിചാരണാ കോടതിയിൽ ഹാജരായി ജാമ്യം നേടാം. കേസിലെ പത്താംപ്രതിയായിരുന്ന വിപിൻലാലിനെ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂർ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാൽ ഉടൻതന്നെ കോടതിയിൽ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടൻ ദിലീപ് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു ആ ഉത്തരവ്.
എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിപിൻലാൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 21 നാണ് വിചാരണക്കോടതി വിപിൻലാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിയ്യൂർ ജയിലിൽ കഴിയവേ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്ന് ഇയാളെ ഹാജരാക്കുവാൻ അന്വേഷണ സംഘത്തോട് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയും വിചാരണക്കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.