ഡല്‍ഹി: കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാതെ ഒരു സമരവേദിയും ഒഴിയുന്ന പ്രശ്നമില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതിനിടെ, സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ കേന്ദ്രം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന നിലപാട് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു.
അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി. അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകള്‍ പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് നേരത്തേതന്നെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും വ്യക്തമാക്കി.
ചെങ്കോട്ടയ്ക്കു മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നും പതാക കെട്ടിയത് ബിജെപിയെ പിന്തുണയ്ക്കുന്ന സിനിമാനടനാണെന്നുമാണ് കര്‍ഷകരുടെ ആരോപണം.