സിനിമാ താരം ധർമജൻ ബോൾഗാട്ടിയെ ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ധർമജനുമായി ഇക്കാര്യം ചർച്ച ചെയ്തു. ധർമജൻ സമ്മതം അറിയിച്ചതായാണ് സൂചന. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ധർമജൻ വ്യക്തമാക്കി. ഇതുവരെ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും ധർമജൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലീഗ് മത്സരിക്കുന്ന സീറ്റാണിത്. ബാലുശേരി കോൺഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറാണ്. ലീഗ് പകരം പേരാമ്പ്രയോ കുന്ദമംഗലമോ ആവശ്യപ്പെട്ടേക്കും.
കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് എന്നും ബാലികേറാമലയാണ് ബാലുശേരി മണ്ഡലം.1970 ലാണ് കോൺഗ്രസ് ഇതിന് മുമ്പ് ഇവിടെ ജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി പതിനയ്യായിരത്തോളം വോട്ടിന് ലീഗിലെ യുസി രാമനെയാണ് പരാജയപ്പെടുത്തിയത്. ധർമജനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. നേരത്തെ വൈപ്പിൻ മണ്ഡലത്തിൽ ധർമജൻ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇത് നിഷേധിച്ചു.
രണ്ട് തവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ കടലുണ്ടി ഇത്തവണ മത്സരിച്ചേക്കില്ല. എസ്എഫ്ഐ നേതാവ് സച്ചിൻ ദേവിനെ എൽഡിഎഫ് ബാലുശേരിയിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്.