സിംഗു അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരെ ആക്രമിച്ചത് നാട്ടുകാരല്ലെന്നും സംഘപരിവാർ ഗുണ്ടകളും ആർഎസ്എസുമാണെന്ന് സിപിഐഎം നേതാവ് കെകെ രാഗേഷ്. ആർ എസ് എസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയേക്കാൾ ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. അക്രമികൾക്ക് ഡൽഹി പൊലീസ് ഒത്താശചെയ്യുകയാണ്. പൊലീസും ആർഎസ്എസും ചേർന്ന് സമരത്തെ തച്ചുതകർക്കാനാണ് ശ്രമിക്കുന്നത്. പൊലീസിന്റെ പണി ആർഎസ്എസിനെ അമിത് ഷാ ഏൽപ്പിച്ചെന്നും കെകെ രാഗേഷ് പറഞ്ഞു. ഗോദി മീഡിയ ആർഎസ്എസ് ആക്രമണത്തെ നാട്ടുകാരുടെ ആക്രമണമെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
കാർഷിക നിയമത്തിനെതിരെ സിംഗുവിൽ സമരം നടത്തുന്ന കർഷക ഒരു വിഭാഗം ആക്രമിക്കുകയായിരുന്നു. സമരം നടത്തുന്നത് കർഷകരല്ല തീവ്രവാദികളാണെന്ന് ആരോപിച്ചാണ് ഇവർ ആക്രമണം നടത്തിയത്. കർഷക സമരം നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്നാണ് അക്രമികൾ എത്തിയത്. തുടർന്ന് കർഷകരും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷമാണ് ഉണ്ടായത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അക്രമികൾ കർഷകരുടെ ടെന്റുകൾ തകർത്തു. പ്രദേശത്ത് തമ്പടിച്ചിരുന്ന പൊലീസ് ഇരുകൂട്ടരെയും നേരിട്ടു. ലാത്തിച്ചാർജ് ചെയ്തും കണ്ണീർ വാതകം പ്രയോഗിച്ചും ഇരുകൂട്ടരേയും തിരിച്ചയച്ചു. കർഷകരെയും അക്രമികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാധ്യമങ്ങളോട് ഈ പ്രദേശത്ത് നിന്ന് മാറിപ്പോകാൻ പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗു സമരകേന്ദ്രത്തിലെ ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു. കർഷകർ പ്രദേശത്ത് പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് അക്രമികൾ സമരകേന്ദ്രത്തിലേക്ക് എത്തിയതെന്ന് കർഷകർ ആരോപിച്ചു.