കർഷകർ പ്രക്ഷോഭം തടയുന്നതിനായി കൂടുതൽ നടപടികളുമായി ഡൽഹി പൊലീസ്. ഗാസിപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും കോൺക്രീറ്റ് ബാരിക്കേഡ് ഉപയോഗിച്ച് അടക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ഇടവഴികൾ ഉൾപ്പെടെയാണ് അടക്കുന്നത്. കർഷകർ സമര കേന്ദ്രങ്ങളിൽ എത്താതിരിക്കാനാണ് പൊലീസിന്റെ ശ്രമം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ ഓരോവീട്ടിൽ നിന്ന് ഒരോരുത്തർ കർഷക സമരത്തിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം സിംഗുവിലേതിന് സമാനമായി സംഘപരിവാർ സംഘടനകൾ തിക്രി അതിർത്തിയിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിംഗു അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ കർഷകരെ പൊലീസ് അറസ്റ്റു ചെയ്തു. ആകെ 44 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ആക്രമണത്തിന് ഇരയായ കർഷകരും ഉൾപ്പെടും. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അലിപൂർ എസ്എച്ചഒയെ ആക്രമിച്ച 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസാണ് കർഷകരെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ട ആക്രമണത്തിന്റെ പേരിൽ നാട്ടുകാരെന്ന വ്യാജേനെയെത്തിയ ചിലരാണ് കർഷകരെ ആക്രമിച്ചത്.