വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നൽകിയിരുന്നു. ഇതോടെയാണ് സിബിഐക്ക് കൈമാറ്റ വിജ്ഞാപനത്തിനുള്ള നിയമതടസം നീങ്ങിയത്. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരമാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സര്‍ക്കാരിന്റെ നടപടി. കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി ജനുവരി 6 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.