മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഉച്ചക്ക് ശേഷം ജയിലിൽ എത്തിച്ചതോടെയാണ് ശിവശങ്കരൻ പുറത്തിറങ്ങിയത്. തിരുവനന്തപുരം സ്വർണ കടത്തുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ റജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ശിവശങ്കരന് ജാമ്യം ലഭിച്ചത്. കസ്റ്റംസ് റജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസിൽ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് ശിവശങ്കരന് ജാമ്യം അനുവദിച്ചിരുന്നു.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യ രൂപക്കുള്ള രണ്ട് പേരുടെ ആൾജാമ്യവും നൽകണമെന്നാണ് ഉപാധി. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണകടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് 98 ദിവസത്തിന് ശേഷമാണ് ശിവശങ്കരൻ ജയിൽ മോചിതനാകുന്നത്. ഒക്ടോബർ 28 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. ഡോളർ കടത്തുകേസിൽ കോടതി നേരത്തെ ഈ മാസം 9 വരെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് കേസിൽ ശിവശങ്കരൻ ജാമ്യ ഹർജി സമർപ്പിച്ചത്.
കള്ളപ്പണം വെളുപ്പിച്ച കേസിലും സ്വർണ കടത്ത് കേസിൽ കഴിഞ്ഞ മാസം 25 നാണ് ശിവശങ്കരന് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്ത് 89 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 28 നാണ് കള്ളപ്പണക്കേസിൽ ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സ്വർണകടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും ഇന്ന് ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ 24 നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.