ബിഎസ്-4 വിഭാഗത്തിലുള്ള വാഹനങ്ങൾ മാർച്ച് 31നകം രജിസ്റ്റർ ചെയ്യണം. ഏപ്രിൽ ഒന്നുമുതൽ ഇത്തരം വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കില്ല. സുപ്രീം കോടതി നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനായി മുഴുവൻ ആർടിഒ ഓഫീസുകളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ആർടിഒ ഓഫീസുകൾ 5 മണി കഴിഞ്ഞും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. മാർച്ച് 14-ന് രണ്ടാംശനിയാഴ്‌ചയും ഓഫീസ് പ്രവർത്തിക്കും.
ഓൺലൈൻ രജിസ്‌ട്രേഷൻ ആയതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വേറൊന്നും ചെയ്യാനാകില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് കേന്ദ്രമായതിനാൽ സംസ്ഥാനത്ത് മാത്രമായി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വാഹന എൻജിനില്‍ നിന്നും പുറന്തള്ളുന്ന പുകയുടെ മലിനീകരണ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് സ്റ്റാന്റേഡ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണിത്.