ഡല്‍ഹി: കര്‍ഷകരുടെ സമരത്തെക്കുറിച്ചുളള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിനെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. തനിക്കറിയാത്ത മറ്റൊരു മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിനിമം ജാഗ്രതയെങ്കിലും പാലിക്കണമെന്നാണ് ശരത് പവാര്‍ സച്ചിനോട് ഉപദേശിക്കുന്നത്. കര്‍ഷക സമരത്തില്‍ ഇന്ത്യൻ താരങ്ങൾ സ്വീകരിച്ച നിലപാടിനോട് വിഷയമറിയുന്ന സാധാരണക്കാർ പ്രതികരിച്ച രീതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
കര്‍ഷകരെ ഖാലിസ്ഥാനികളും തീവ്രവാദികളുമായി മുദ്ര കുത്തുന്ന കേന്ദ്രസര്‍ക്കാരിനെയും പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധിക്കുന്നത് രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണ് അവരെ ഖാലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്.
ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച്ച ചെയ്യില്ല. പുറത്തുനിന്നുളളവര്‍ക്ക് കാഴ്ച്ചക്കാരാവാം, രാജ്യത്തിന്റെ പ്രതിനിധികളാവാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം ഇന്ത്യന്‍ ക്രിക്കറ്റ്, സിനിമാ മേഖലയയിലെ പ്രമുഖര്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.