പാലായിൽ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും കാപ്പന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോണ്‍ഗ്രസ് എസിനെ എന്‍.സി.പി.യില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പന്‍ പറഞ്ഞു.
അതേസമയം, പാല സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. പ്രഫുൽ പട്ടേലുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. മാണി. സി. കാപ്പൻ പാർട്ടി വിട്ട് പോകില്ല. ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്നും ടി. പി പീതാംബരൻ പറഞ്ഞു.