സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് അദാലത്ത് നടത്തിയതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത് സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാർഥിയെ മൂന്നാം മൂന്നാം മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പരാതി നൽകിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിസിയുടെ അധ്യക്ഷതയിൽ പന്ത്രണ്ടംഗ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ എടുത്തതും സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാൽ അതിന്റെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാനസർക്കാർ ഇടപെടാൻ പാടില്ലെന്നാണ് 2003-ലെ സുപ്രീം കോടതി ഉത്തരവ്.
എല്ലാം നടന്ന സ്ഥിതിക്ക് അദാലത്തിലെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ലെന്നും, മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല പാലിക്കണമെന്നും ഗവര്‍ണ്ണര്‍ നിഷ്കര്‍ഷിച്ചു. മാര്‍ക്ക് കൂട്ടിനല്‍കിയ കുട്ടിയുടെ ഭാവിയോര്‍ത്ത് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് പരാതിക്കാര്‍ തന്നെ പറയുകയായിരുന്നു.