21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് ഇരട്ടിയായതായി പഠനം. താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം അപകടകരമാക്കുന്ന രീതിയില്‍ മഞ്ഞുരുകുന്നതിന് കാരണമെന്ന് 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ 40 വർഷത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ച് നടത്തിയ വിശകലനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
1975 മുതൽ 2000 വരെ നടന്ന ഹിമപാതത്തേക്കാള്‍ ഇരട്ടിയാണ് അതിനു ശേഷം നടന്നിരിക്കുന്നത്. താപനില ഉയരുന്നതിന് അനുസൃതമായാണ് ഹിമാനികള്‍ ഉരുകുന്നത്. ഓരോ സ്ഥലത്തും താപനില വ്യത്യാസപ്പെടുന്നു, എന്നാൽ 2000 മുതൽ 2016 വരെ 1975 മുതൽ 2000 വരെയുള്ളതിനേക്കാൾ ശരാശരി താപ നിലയില്‍ ഒരു ഡിഗ്രി സെൽഷ്യസ് കൂടിയിട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്. അതാണ് ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് വേഗത്തിലാക്കുന്നതും.