കാലടി സർവകലാശാലയിലെ അസി. പ്രഫസർ തസ്കികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വിസിക്ക് കത്തയച്ച വിഷയ വിദഗ്ധരിൽ ഒരാളായ ഡോക്ടർ ടി. പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. പിൻമാറിയെന്ന് കാണിച്ച് ഡോ. ടി. പവിത്രന്‍ വിസിക്ക് കത്തയച്ചു. സംഭവത്തിൽ പ്രതികരിക്കാൻ ഡോ. ടി. പവിത്രൻ തയ്യാറായിട്ടില്ല. സിപിഎമ്മുമായി അടുപ്പമുള്ള അധ്യാപകനാണ് ഇദ്ദേഹം.
വിഷയ വിദഗ്ദർക്കാണ് നിയമനത്തിൽ അധികാരമെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്നാണ് പി പവിത്രന്റെ വിശദീകരണമെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് പരാതിയുമായി രംഗത്തുവന്നിരുന്നത്. അതില്‍ ഒരാളാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
അതേസമയം, കാലടി സര്‍വകലാശാലയിലെ നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയ വിദഗ്ധര്‍ ഒപ്പിട്ട് നല്‍കിയ റാങ്ക് ലിസ്റ്റ് സര്‍വകലാശാലയുടെ പക്കല്‍ ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് വിഷയം ഉന്നയിക്കുന്നതെന്നാണ് വൈസ് ചാന്‍സലര്‍ ചോദിച്ചത്. അതിനിടെ, നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.