താര സംഘടനയായ എ.എം.എം.എ-യുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നടിമാര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിവാദങ്ങളോട് പരോക്ഷമായി പ്രതികരിച്ച് രചന നാരായണന്‍കുട്ടി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് രചനയുടെ കുറിപ്പില്‍ പറയുന്നു. ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും വ്യക്തമാക്കിക്കൊണ്ട് നടി ഹണി റോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.
രചനയുടെ കുറിപ്പ്
ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ്. വേണം താനും... എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല...
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ misogynists' എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു എഫ്.ബി പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സ്നേഹം,
രചന നാരായണൻകുട്ടി