മരട് ഫ്ലാറ്റ് നഷ്ടപരിഹാര കേസില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പകുതി ഉടൻ കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പകുതി നഷ്ടപരിഹാര തുക കെട്ടിവെക്കുന്നതിൽ അടുത്ത ബുധനാഴ്ചയ്ക്കകം നിലപാടറിയക്കണമെന്നും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും. നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ നല്‍കേണ്ടത് 115 കോടി രൂപയാണ്. ഈ തുകയുടെ പകുതി കെട്ടിവെക്കാനാണ് കോടതി ആവശ്യപ്പെട്ടത്.സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുകയിൽ തീരുമാനമെടുത്ത ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.