മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ-യുടെ പുതിയ കെട്ടിട ഉദ്ഘാടനവേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിട്ടില്ലെന്ന് നടന്‍ അജു വർഗീസ്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവേദിയില്‍ 'എ.എം.എം.എ' ഭരണസമിതിയിലെ സ്ത്രീകളായ അംഗങ്ങൾക്ക് ഇരിപ്പിടം നൽകിയില്ല എന്ന വിഷയം വലിയ ചർച്ചയായിരുന്നു. കൂടാതെ അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് നടി പാർവതി മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാല്‍, തന്‍റെ സൌകര്യം അപൊളിറ്റിക്കലാവുക എന്നതാണെന്ന് അജു വര്‍ഗീസ് പാര്‍വതിക്ക് മറുപടി നല്‍കി. അപൊളിറ്റിക്കല്‍ ആവുക എന്നത് നാണക്കേടാണെന്ന് ചിലര്‍ പറയുന്നു. അത് ഓരോരുത്തരുടെയും സൌകര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'അമ്മയിൽ ലാൽ സാർ പ്രസിഡന്റ് ആയി വന്നതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓരോ പ്രശ്നങ്ങളും പരിഹരിച്ചുക്കൊണ്ടിരിക്കുകയാണ്. ജയസൂര്യയും, സുധീർ കരമനയും, ടിനി ടോമും, ഞാനും, ഹണി റോസും, ശ്വേതാ മേനോനും, രചന നാരായൺകുട്ടിയുമൊന്നും ഡയസിൽ ഇരുന്നിട്ടില്ല. അപ്പോൾ ഭൂരിപക്ഷം ആണുങ്ങളും ഇരുന്നിട്ടില്ല. അതൊരു ഇൻഫോമൽ ആയ ഒരു മീറ്റിങ് ആയിരുന്നു. പിന്നെ ഇതിലൊക്കെ ആവശ്യമില്ലാത്ത പൊളിറ്റിക്സ് കൊണ്ട് വരുന്നതാണ് പ്രശ്നം. നമ്മളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം. ഇതൊക്കെയാണോ ചർച്ച ചെയ്യണ്ടത്' എന്നും അജു വര്‍ഗീസ് ചോദിക്കുന്നു.
ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും വ്യക്തമാക്കിക്കൊണ്ട് നടി ഹണി റോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം.
ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.