മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് യുഎസ് സെനറ്റിന്‍റെ അംഗീകാരം. ട്രംപിനെതിരെ ചുമത്തപ്പെട്ട കുറ്റം ഭരണഘടനാപരമാണെന്ന് സെനറ്റ് കണ്ടെത്തി. റിപ്പബ്ലിക്കൻമാർപോലും ഇംപീച്ച്മെന്‍റ് നടപടിയെ അംഗീകരിച്ചതോടെ 44 എതിരെ 56 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനമായി. യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.
ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കേണ്ടതുണ്ടോ എന്ന വിചാരണയാണ് സെനറ്റിൽ നടക്കുക. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പാസാകാൻ കേവലഭൂരിപക്ഷം മതി. എന്നാൽ സെനറ്റിൽ വിചാരണ പാസാകാൻ മൂന്നിൽ രണ്ടു പേരുടെ (100ൽ 67 പേർ) ഭൂരിപക്ഷം വേണം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അമേരിക്കയെ നടുക്കിയ 'ക്യാപിറ്റോള്‍ കലാപത്തിന്' പ്രേരണ നല്‍കിയെന്നാണ് ട്രംപിനെതിരെയുള്ള കുറ്റം.
അതേസമയം, സെനറ്റിനു മുൻപിൽ വിചാരണയ്ക്കു ഹാജരാകാനുള്ള ആവശ്യം ട്രംപ് നിരസിച്ചിട്ടുണ്ട്. പകരം അഭിഭാഷകരെ അയയ്ക്കും. ആദ്യഘട്ടം വാദത്തിനു ശേഷം ട്രംപിനെ നിർബന്ധപൂർവം വിളിച്ചുവരുത്താനുള്ള വാറന്റ് (subpoena) അയയ്ക്കേണ്ടതുണ്ടോ എന്ന് സെനറ്റിനു തീരുമാനിക്കാം. ഇങ്ങനെ വാറന്റ് അയയ്ക്കുകയാണെങ്കിൽ ട്രംപ് ഹാജരാകേണ്ടിവരും. ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.