മന്ത്രി കെ. ടി. ജലീലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ എന്നായിരുന്നു ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ജലീൽ നടത്തിയ ചില വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
ചാമക്കാലയുടെ കുറിപ്പ്:
പിണറായി വിജയൻ എൻ. കെ. പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ. ടി. ജലീൽ. തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിൻ്റെ "ഉന്നതവിദ്യാഭ്യാസ മന്ത്രി". പ്രതിപക്ഷ നേതാവിൻ്റെ മക്കൾ ഡോക്ടറും ഇന്ത്യൻ റവന്യു സർവീസുകാരനും ആയതാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ചുമതലക്കാരന് സഹിക്കാനാവാത്തത്..!
അദ്ദേഹത്തിൻ്റെ കണക്കിൽ നേതാക്കളുടെ മക്കൾ ബിരുദമെടുക്കേണ്ടത് ലഹരി കടത്തിലോ ഡാറ്റ മോഷണത്തിലോ ഒക്കെയാണ്. ജലീൽ മന്ത്രീ, സ്വപ്ന സുരേഷിൻ്റെ ഈന്തപ്പഴത്തിൻ്റെയും പിണറായി വിജയൻ്റെ പാൽപ്പായസത്തിൻ്റെയും ബലത്തിലാണ് തിളയ്ക്കുന്നതെങ്കിൽ അതു വേണ്ട എന്നാണ് പറയാനുള്ളത്. രമേശ് ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല. ജനങ്ങൾ അദ്ദേഹത്തെ തലയിലേറ്റുന്നത് കേരളം കാണുകയാണ്. അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.
NB : ചൊറിച്ചിലിനുള്ള നല്ല മരുന്നെന്തെങ്കിലും എത്തിച്ചു കൊടുത്ത് മന്ത്രിയെ ആരെങ്കിലും സഹായിക്കേണ്ടതാണ്.