രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ മോദി നടത്തിയ 'വികാരഭരിതമായ' പ്രസംഗം ‘കലാപരമായി തയാറാക്കിയ പ്രകടന’മാണെന്ന വിമര്‍ശവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കർഷകനേതാവ് രാകേഷ് ടികായത്തിന്റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്നാണ് തരൂര്‍ പരിഹസിച്ചത്. കർഷക വേദന പറഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു മോദിയുടെ കരച്ചിലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽനിന്ന് ഈമാസം കാലാവധി പൂർത്തിയാക്കുന്ന നേതാക്കൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വികാരഭരിതനായി സംസാരിച്ചത്. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ അവരെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും നടത്തിയ പരിശ്രമങ്ങൾ എടുത്തു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.