ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ. കൂ ആപ്പിൽ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആപ്ലിക്കേഷൻ ചോർത്തുന്നുണ്ടെന്നും ആൻഡേഴ്‌സൺ ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് സഹിതം കുറിപ്പിട്ടു.
കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് ട്വിറ്റര്‍ വഴങ്ങാന്‍ തയ്യാവാതിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന് പകരം ഉപയോഗിക്കാവുന്ന സേവനം എന്നനിലയില്‍ കൂ പ്ലാറ്റ് ഫോമിന്റെ പ്രചാരണം ശക്തമായത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ആണ് കൂ വില്‍ ചേര്‍ന്നതായി അറിയിച്ചത്.
എന്നാല്‍, ഇ-മെയിൽ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോർത്തുന്നത് എന്ന് ആൻഡേഴ്‌സൺ പറയുന്നു. കമ്പനിയുടെ ഡൊമൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.