ബംഗാളിൽ നടക്കാന്‍ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസന മാതൃക'യും മുഖ്യമന്ത്രി മമത ബാനർജിയുടെ 'നശീകരണ മാതൃകയും' തമ്മിലുള്ള പോരാട്ടമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര ബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയ് ശ്രീ റാം മുദ്രാവാക്യത്തോട് മമത ബാനര്‍ജിക്ക് ദേഷ്യമാണ്. 'ജയ് ശ്രീ റാം' വിളി ഇന്ത്യയിലാല്ലാതെ പിന്നെ പാകിസ്ഥാനിൽ പോയി വിളിക്കാന്‍ കഴിയുമോ? നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമതയും ജയ് ശ്രീ റാം വിളിച്ചു തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു.
ബല്ലാവ്പൂര്‍ ഗ്രാമത്തിലൂടെ മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ റോഡരികിൽ നിന്ന ഒരു കൂട്ടം യുവാക്കള്‍ ജയ് ശ്രീറാം വിളിച്ചത് മമതയെ പ്രകോപിപ്പിച്ചിരുന്നു. അത്തരം മുദ്രാവാക്യങ്ങളിലൊന്നും തനിക്ക് പേടിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ജനുവരിയിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ മമത സംസാരിക്കുന്നതിനിടെ ചില ബിജെപി അണികള്‍ ജയ് ശ്രീ റാം വിളിച്ചതോടെ അവര്‍ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയിരുന്നു.