കഠിനധ്വാനം മാത്രം മതി എത്ര വലിയ സ്വപ്നവും സഫലമാകാന്‍ എന്ന് കാണിച്ചു തരികയാണ് മിസ് ഇന്ത്യ റണ്ണറപ്പ് നേടിയ മന്യ സിങ്ങ്. ഇല്ലായ്മകളിൽ വളർന്ന് വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന തന്റെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് മന്യ വിശ്വസിക്കുന്നു. ഉത്തർപ്രദേശിലെ കുഷിനഗറിൽ സാധാരണ കുടുംബത്തിലാണ് മന്യ ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ ജോലി ചെയ്താണ് ജീവിച്ചത്. രാത്രികളിൽ കിലോമീറ്ററുകളോളം നടന്ന് ഉറക്കമിളച്ച് ജോലി ചെയ്തായിരുന്നു പഠനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്.
2017ല്‍ ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് പട്ടം എത്തിച്ച മാനുഷി ഛില്ലര്‍ അടക്കം നിരവധി പേരാണ് ഇപ്പോള്‍ മന്യക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. ഈ പദവി തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് മന്യയുടെ വിശ്വാസം. എന്റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം പകര്‍ന്നു എന്നാണ് മന്യ പറയുന്നത്.
'മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാത്ത നിരവധി രാത്രികളുണ്ടായിട്ടുണ്ട്, പണം മിച്ചം വെക്കാനായി കാതങ്ങളോളം നടന്നിട്ടുണ്ട്. മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വേണ്ടി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്,പക്ഷേ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമല്ലായിരുന്നു' എന്ന് പറയുമ്പോള്‍ പോലും മന്യയുടെ വാക്കുകള്‍ പതറുന്നില്ല. കൂടാതെ, എല്ലാ സമയത്തും ശക്തമായൊരു ആയുധം തന്റെ കൈവശം ഉണ്ടായിരുന്നതായി മന്യ പറയുന്നു. വിദ്യാഭ്യാസമാണത്. കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ഒരു തരി പൊന്നുവരെ പണയം വച്ചാണ് പരീക്ഷാഫീസിനുള്ള പണം മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നത്.
പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് വാനോളം ഉയര്‍ന്നു നില്‍ക്കുന്നത് ഞാനല്ല, അമ്മയും അച്ഛനും സഹോദരനുമാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മന്യ സിങ്ങ് തന്റെ ജീവിത കഥ പങ്കുവച്ചത്.