കോഴിക്കോട് അബ്ദുള്‍ഖാദറിന്‍റെ ജീവിതപുസ്തകത്തിലെ മറഞ്ഞിരിക്കുന്ന ഏടുകള്‍ - നദീം നൗഷാദ്

ഫെബ്രുവരി 13 - കോഴിക്കോട് അബ്ദുള്‍ ഖാദര്‍ മണ്‍മറഞ്ഞിട്ട് 40 വര്‍ഷം 

“യേശുദാസിന് മുമ്പ്  കേരളത്തില്‍ നിന്നും കേട്ട ആദ്യ പുരുഷശബ്ദം മലബാറില്‍ നിന്നായിരുന്നു”. കോഴിക്കോട് അബ്ദുള്‍ഖാദറിനെ പറ്റി സംഗീത സംവിധായകന്‍ എം ബി ശ്രീനിവാസന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. അമ്പതുകളില്‍ മലയാളിയെ സ്വാധീനിച്ച സ്വരമാധുരിയായിരുന്നു കോഴിക്കോട് അബ്ദുള്‍ ഖാദര്‍. വേണ്ടത്ര രേഖപ്പെടുത്താതെ പോയതാണ് അദ്ദേഹത്തിന്‍റെ ജീവിതം. അബ്ദുള്‍ഖാദറിന്‍റെ ജീവിതത്തിലെ മറഞ്ഞിരിക്കുന്ന ഏടുകളിലേക്ക് വെളിച്ചം വീശാനുള്ള  ശ്രമങ്ങള്‍ കാര്യമായിട്ടൊന്നും നടന്നിട്ടില്ല. അദ്ദേഹം ജീവിച്ച കാലം ആ പ്രതിഭയെ എങ്ങനെ പരിമിതപ്പെടുത്തി എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

ജസ്റ്റിന്‍ ആന്‍ഡ്രൂസ് - മാനിനി ആന്‍ഡ്രൂസ് ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമത്തെ പുത്രനായി1915 ജൂലൈ 19 നാണ്  അബ്ദുള്‍ഖാദര്‍ എന്ന ലെസ്ലി ആന്‍ഡ്രൂസിന്‍റെ ജനനം. പിതാവ് ജസ്റ്റിന്‍ ആന്‍ഡ്രൂസ് ജനിച്ചത്‌ മംഗലാപുരത്താണ്. അമ്മ മാനിനി നീലഗിരിയിലെ കൂര്‍ഗിലും. ആനി, ക്രിസ്റ്റി, ജോര്‍ജ്, ജെനീറ്റ ബിയാട്രീസ്, വില്ലി, ഈവി എന്നിവരായിരുന്നു ലെസ്ലിയുടെ സഹോദരങ്ങള്‍. ആനി ചെറുപ്പത്തില്‍ മരിച്ചു പോയി. ലെസ്ലിയുടെ മുത്തച്ഛന്‍  റവ: സാമുവല്‍ ഒരു പാതിരിയായിരുന്നു.  മുത്തശ്ശിയുടെ പേര്  ഹെത്ഷെബ.

ലെസ്ലിയുടെ ചെറുപ്പത്തില്‍ അമ്മ മാനിനി മരിച്ചു. പിന്നീട് പപ്പയായിരുന്നു അവനെ നോക്കിയിരുന്നത്. കുട്ടികളെ കുളിപ്പിക്കുന്നതും സ്കൂളില്‍ പറഞ്ഞയക്കുന്നതുമെല്ലാം അദ്ദേഹം തനിച്ചു ചെയ്തു. ഭാര്യയുടെ മരണത്തിനുശേഷം അദ്ദേഹം മറ്റൊരു വിവാഹം ചെയ്തിരുന്നില്ല. മിഠായിത്തെരുവില്‍ ആന്‍ഡ്രൂസ് വാച്ച് കമ്പനി നടത്തിയിരുന്ന ജസ്റ്റിന്‍ ആന്‍ഡ്രൂസിനെ നഗരത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ക്രിസ്ത്യന്‍ കോളേജ് ഹൈസ്കൂളിയായിരുന്നു ലെസ്ലി പഠിച്ചിരുന്നത്.  പഠനകാലത്തു‌തന്നെ നന്നായി  ക്രിക്കറ്റ് കളിക്കുമായിരുന്നു. സഹോദരന്‍ വില്ലി ആന്‍ഡ്രൂസിന്‍റെ കൂടെ  മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റ്റ്കളില്‍ പങ്കെടുത്തു. ലെസ്ലി പള്ളിയിലെ ക്വയറുകളില്‍ പാടാറുണ്ടായിരുന്നു. അച്ഛന്‍ ജസ്റ്റിന്‍ ആന്‍ഡ്രൂസ് നല്ലൊരു വയലിനിസ്റ്റ് ആയിരുന്നു. കൂടാതെ ഗായകനും. നല്ല ശബ്ദത്തിന് ഉടമയും. അതായിരുന്നു ലെസ്ലിക്കും സഹോദരങ്ങള്‍ക്കും പാരമ്പര്യമായി കിട്ടിയത്. എല്ലാവരും വീട്ടില്‍ ഒത്തുചേരുമ്പോള്‍ വിവിധ ശബ്ദങ്ങളില്‍  പാടും. അതിലൊരാള്‍ വയലിന്‍ വായിക്കും. 

ഞാറാഴ്ചകളില്‍ പള്ളിപ്പാട്ടുകള്‍ കഴിഞ്ഞാല്‍ ലെസ്ലി മാനാഞ്ചിറ മൈതാനം ലക്ഷമാക്കി നടക്കും. അവിടെ കോംട്രസ്റ്റി‌ലെ സായിപ്പുമാര്‍ ക്രിക്കറ്റ് കളിക്കുന്നത് നോക്കിനില്‍ക്കും. ചില ദിവസങ്ങളില്‍  അവര്‍ അവനെയും കളിക്കാന്‍ കൂടെക്കൂട്ടും. അതു കഴിഞ്ഞാല്‍ സംഗീത ക്ലബ്ബുകളില്‍ പോകും. അക്കാലത്ത് കോഴിക്കോട്ട് ഒട്ടേറെ സംഗീത ക്ലബ്ബുകള്‍ സജീവമായിരുന്നു. അവിടെ പാതിരാവരെ മെഹ്ഫിലുകള്‍ ഉണ്ടാകും. മുംബൈയില്‍നിന്നും മംഗലാപുരത്തുനിന്നുമൊക്കെ എത്തുന്ന ഉസ്താദുമാര്‍ കോഴിക്കോടന്‍ രാവുകളെ സംഗീത മുഖരിതമാക്കും. അവിടുത്തെ പതിവ് സന്ദര്‍ശനങ്ങള്‍ ലെസ്ലിയുടെ താല്പര്യം പള്ളിപ്പാട്ടില്‍നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് തിരിച്ചു. 

പ്രാവു വളര്‍ത്തലില്‍ ലെസ്ലിക്ക് നല്ല താല്പര്യമായിരുന്നു. കുടുംബത്തിന്‍റെ പിന്തുണ ഉണ്ടായിരുന്നില്ല. ലെസ്ലി, അച്ഛന്‍റെ  കടയില്‍ പോകാറുണ്ടായിരുന്നില്ല. സഹോദരന്മാരായ ക്രിസ്റ്റിയും ജോര്‍ജുമാണ് കടയില്‍ അച്ഛനെ സഹായിച്ചിരുന്നത്. പാട്ടും, ക്രിക്കറ്റ് കളിയും, പ്രാവിനെ പറപ്പിക്കലുമായി കൌമാരം ആസ്വദിക്കുന്ന ലെസ്ലിയെ തന്‍റെ വഴിക്ക് കൊണ്ടുവരണമെന്ന ചിന്ത ആന്‍ഡ്രൂസിന് ഉണ്ടായി.  

ഒരു ദിവസം ആന്‍ഡ്രൂസ് തന്‍റെ തീരുമാനം പ്രഖ്യാപിച്ചു. ലെസ്ലിയെ ബര്‍മയില്‍ തന്‍റെ മകള്‍ ജനീറ്റ ബിയാട്രീസിന്‍റെ (ബേബി) അടുത്തേക്ക് അയക്കുകയാണ്. ലെസ്ലി അതുകേട്ട് നിരാശനായി. പാട്ടും, ക്രിക്കറ്റും തന്‍റെ സുഹൃത്തുക്കളെയും ഉപേക്ഷിച്ചുപോവുക എന്നത് അവന് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. എന്നിട്ടും ഒടുവില്‍ അവന്‍ അച്ഛന്‍റെ തീരുമാനത്തിന് വഴങ്ങി. 

ബര്‍മ്മയില്‍ എത്തിയ ലെസ്ലിക് ജോലിക്കുപോവാന്‍ താല്പര്യമുണ്ടായിരുന്നില്ല. അവിടെയും സംഗീത ക്ലബ്ബുകളില്‍ സമയം ചിലവഴിച്ചു. മരമില്ലിലെ മാനേജരായിരുന്ന അളിയന്‍ വില്ല്യംസ് ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ ശ്രമിച്ചങ്കിലും ലെസ്ലി  താല്പര്യം കാണിച്ചില്ല. രണ്ടുവര്‍ഷം അങ്ങനെ കടന്നുപോയി. അവര്‍ ഉദ്ദേശിച്ച വഴിയില്‍ ലെസ്ലി വരാതായപ്പോള്‍ അവനെ നാട്ടിലേക്കുതന്നെ കപ്പല്‍ കയറ്റി. താമസിയാതെ രണ്ടാം ലോകയുദ്ധം വന്നു. ജനീറ്റയും വില്യംസും കുടുംബ സമേതം നാട്ടിലേക്ക് തിരിച്ചു.

ഒരു ദിവസം ആരോടും പറയാതെ ലെസ്ലി പൊന്നാനിയില്‍ പോയി മതം മാറി അബ്ദുള്‍ഖാദര്‍ എന്ന പേര് സ്വീകരിച്ച് തിരിച്ചു വന്നു. താമസിയാതെ കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്‍റെ സഹോദരി ആച്ചുമ്മയെ വിവാഹം ചെയ്തു. വിവരമറിഞ്ഞപ്പോള്‍ അച്ഛന് ദുഖംതോന്നി എങ്കിലും അദ്ദേഹം മകനെ വെറുത്തില്ല. തന്‍റെ വീട്ടില്‍ അവന് എപ്പോഴും കയറിവരാം എന്ന് സുഹൃത്തുക്കളോട് പറഞ്ഞു. വിവാഹം കഴിക്കുമ്പോള്‍ അബ്ദുള്‍ഖാദറിന് 22 ഉം ആച്ചുമ്മക്ക് 18 ഉം വയസ്സായിരുന്നു. വിവാഹശേഷം അബ്ദുള്‍ ഖാദറും ആച്ചുമ്മയും പോലീസ് കോര്‍ട്ടേഴ്സില്‍ നിന്ന് ക്രൌണ്‍ തിയേറ്ററിനടുത്തുള്ള കൂരിയാല്‍ ഇടവഴിയിലെ ലൈന്‍ മുറിയിലേക്ക് താമസംമാറി. വിവാഹശേഷം മകനെ കാണാന്‍ ആഗ്രഹിച്ച അച്ഛന്‍ ആച്ചുമ്മ പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ കാണാന്‍വന്നു. 

അബ്ദുള്‍ഖാദര്‍ ആച്ചുമ്മ ദമ്പതികള്‍ക്ക് പത്തു മക്കള്‍ പിറന്നു. അതില്‍ നാലുപേര്‍ വളരെ ചെറുപ്പത്തില്‍ മരിച്ചു. നജ്മല്‍ ബാബു, സുരയ്യ, മോളി, നാസര്‍, സീനത്ത്, നസീമ എന്നിവരായിരുന്നു മറ്റ് ആറുപേര്‍. വിവാഹത്തിന് ശേഷം അബ്ദുള്‍ഖാദര്‍ അവസരങ്ങള്‍ തേടി മുംബൈയിലെത്തി. ഹിന്ദി സിനിമയില്‍ പാടാനും അഭിനയിക്കാനുമുള്ള അവസരമാണ് അദ്ദേഹം അന്വേഷിച്ചത്. ഗായകര്‍ പാടി അഭിനയിക്കുന്ന കാലമായിരുന്നു. സൈഗള്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന സമയം. മുംബൈയില്‍വെച്ച് അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തു. പ്രശസ്തമായ ഷണ്‍മുഖാനന്ദ ഹാളില്‍ വെച്ച് സൈഗളിന്‍റെ പാട്ടുകള്‍ പാടി സദസ്സിനെ കയ്യിലെടുത്തു. പിറ്റേദിവസം മുംബൈ ക്രോണിക്കിളില്‍ അബ്ദുള്‍ ഖാദറിനെ ‘മലബാര്‍ സൈഗള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വാര്‍ത്തവന്നു. സംഗീത സംവിധായകന്‍ നൗഷാദ് നടത്തിയ ഓഡിഷനില്‍  തിരഞ്ഞെടുക്കപെട്ടു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന 'സ്റ്റേഷന്‍മാസ്റ്റര്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കാം എന്നറിയിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍  അദ്ദേഹത്തിന്‍റെ മകന്‍ മരിച്ച വിവരം കിട്ടി. എല്ലാംവിട്ട് അദ്ദേഹം കോഴിക്കൊട്ടേക്ക് മടങ്ങി. പിന്നീട് തിരിച്ചുപോയില്ല. ഖാദര്‍ തിരിച്ചു വന്നില്ലായിരുന്നെങ്കില്‍ നൗഷാദ്, എസ്. ഡി. ബര്‍മന്‍, അനില്‍ ബിശ്വാസ് എന്നിവരുടെ പാട്ടുകള്‍ പാടി അറിയപ്പെടുന്ന ഒരു ഹിന്ദി സിനിമാ പിന്നണി ഗായകനാവുമായിരുന്നു.  പക്ഷെ ദൈവം അദ്ദേഹത്തിന് കരുതിവെച്ചത് മറ്റൊരു ജീവിതമായിരുന്നു. 

മുംബൈയില്‍ നിന്ന് മടങ്ങി വന്നതിനുശേഷം അദ്ദേഹം കമ്യുണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പാടാന്‍ തുടങ്ങി. അത് രാഷ്ട്രീയ പ്രക്ഷുബ്ദമായ കാലം കൂടിയായിരുന്നു. പാര്‍ട്ടി സമ്മേളങ്ങളില്‍  അബ്ദുള്‍ഖാദറിന്‍റെ പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി. ബാബുരാജ് സംഗീതം കൊടുത്ത് അബ്ദുള്‍ഖാദര്‍ പാടിയ വിപ്ലവഗാനങ്ങള്‍ മലബാറിലെ കമ്യുണിസ്റ്റ് വേദികളിലെ പ്രധാന ആകര്‍ഷണമായിരുന്നു. സമ്മേളന വേദികളില്‍ നേതാക്കളുടെ പ്രസംഗത്തിന് മുമ്പോ പിമ്പോ അബ്ദുള്‍ ഖാദറിന്‍റെ പാട്ടുകളുണ്ടാവും. വേദിയുടെ പിറകിലിരുന്ന് സിഗരറ്റ് പാക്കറ്റില്‍ നിമിഷനേരം കൊണ്ട്  കവി പി. എം. കാസിം വിപ്ലവ ഗാനങ്ങള്‍ എഴുതിക്കൊടുക്കും. ഐക്യകേരള രൂപീകരണത്തോടനുബന്ധിച്ച് 1956ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാനം ചിട്ടപ്പെടുത്തിയത് ബാബുരാജായിരുന്നു. “നമ്മുടെ ജനാധിപത്യ കേരളം വന്നാല് പിന്നെ ഞങ്ങള്‍ നടക്കും ആണുങ്ങളെ പോലെ” എന്ന ഗാനം അബ്ദുള്‍ ഖാദറും ബാബുരാജും ചേര്‍ന്നു പാടിയത് മാനാഞ്ചിറ മൈതാനിയില്‍ ഒത്തുചേര്‍ന്ന  ആയിരങ്ങളെ ആവേശംകൊള്ളിച്ചു. 

പി ഭാസ്കരന്‍ വഴി സിനിമയില്‍ പാടാനവസരം കിട്ടി. അദ്ദേഹം പാട്ടെഴുതിയ നവലോകം (1951) ല്‍  'തങ്കകിനാക്കള്‍ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ' പാടി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം. ഭൂവില്‍ ബാഷ്പധാര, മാഞ്ഞിടാതെ മധുരനിലാവേ, പരിതാപമിതെ ഹാ ജീവിതമേ എന്നിവയായിരുന്നു നവലോകത്തിലെ മറ്റു പാട്ടുകള്‍. തുടര്‍ന്ന് വന്ന 'അച്ഛന്‍' (1952) ല്‍ 'ദൈവമേ കരുണാ സാഗരമേ' പാടി. തിരമാലയിലെ (1953) 'താരകം ഇരുളില്‍ മായുകയോ' വലിയ ശ്രദ്ധനേടി. ശാന്താ പി നായരുടെ കൂടെ പാടിയ 'ഹേ കളിയോടമേ', 'പ്രണയത്തിന്‍ കോവില്‍', എന്നിവയും വളരെ വേഗത്തില്‍ സ്വീകരിക്കപ്പെട്ടു.

1954-ല്‍ അബ്ദുള്‍ഖാദറിന്‍റെ ജീവിതത്തിലെ പ്രധാന വര്‍ഷമായിരുന്നു. അദ്ദേഹത്തെ പ്രശസ്തിയില്‍ എത്തിച്ച പാട്ട് പാടാന്‍ അവസരം ലഭിച്ചതും വാസു പ്രദീപുമായുള്ള സൗഹൃദത്തിന്‍റെ തുടക്കവും. രാമു കാര്യാട്ടും പി ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്‍' എന്ന ചിത്രത്തില്‍ 'എങ്ങനെ നീ മറക്കും കുയിലേ' എന്ന ഗാനത്തോടെ അബ്ദുള്‍ ഖാദറിന്‍റെ പ്രശസ്തി വാനോളമുയര്‍ന്നു. നഗരത്തിലൂടെ കോട്ടും സൂട്ടുമണിഞ്ഞ് സായിപ്പുമാരെപ്പോലെ നടന്ന ആ ഗായകനെ തൊട്ടുനോക്കാന്‍ ആരാധകര്‍ ശ്രമിച്ചു. പോവുന്നിടത്തെല്ലാം ആരാധകര്‍ ഖാദറിന് ചുറ്റും കൂടി. മലയാള സിനിമാ പിന്നണി  ഗാനരംഗത്തെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് ചിലര്‍ വിളിച്ചു. 

കോഴിക്കോട് നഗരത്തിലെ കലാകാരന്‍മാരുടെ കേന്ദ്രമായിരുന്നു വാസുപ്രദീപിന്‍റെ പ്രദീപ്‌ ആട്സ്.1954 മെയ്‌ 1ന് പ്രദീപ്‌ആട്സ് പാട്ടുപാടി ഉദ്ഘാടനം ചെയ്തത് അബ്ദുള്‍ഖാദറായിരുന്നു. അതൊരു സൌഹൃദത്തിന്‍റെ തുടക്കമായിരുന്നു. പിന്നീട് പ്രദീപ്‌ ആട്സിലെ പതിവ് സന്ദര്‍ശകനായി അബ്ദുള്‍ ഖാദര്‍. പല ഭാഗത്തുനിന്നും ധാരാളം കത്തുകള്‍ ഖാദറിന് ദിനംപ്രതി വന്നുകൊണ്ടിരുന്നു. അതിന് മറുപടി എഴുതിക്കൊടുത്തിരുന്നത് വാസുപ്രദീപ് ആയിരുന്നു. പരസ്പരം സ്നേഹവും ആദരവുമുള്ള ആ ബന്ധം ഖാദറിന്‍റെ മരണംവരെ നീണ്ടുനിന്നു.

മൂന്നുവര്‍ഷം കഴിഞ്ഞാണ് അബ്ദുള്‍ഖാദറിന് വീണ്ടും പാടാന്‍ അവസരം കിട്ടുന്നത്. എം എസ് ബാബുരാജ് ആദ്യമായി സംഗീത സംവിധായകനായ മിന്നാമിനുങ്ങി'ല്‍ (1957). 'ഇത്രനാള്‍ ഇത്രനാള്‍ ഈ വസന്തം', 'നീയെന്തറിയുന്നു നീലതാരകമേ', 'എന്തിനു കവിളില്‍ ബാഷ്പധാര', എന്നീ പാട്ടുകള്‍ പുറത്തുവന്നപ്പോള്‍തന്നെ വലിയ ഹിറ്റായി. പക്ഷെ പടം സാമ്പത്തികമായി പരാജയപ്പെട്ടു. അതിനുശേഷം കുറച്ചുകാലത്തേക്ക് ഖാദറിന് സിനിമയില്‍ പാട്ടുകളൊന്നും കിട്ടിയില്ല. 

നാടകഗാനങ്ങള്‍ വളരെ ജനകീയമായ കാലം. ഖാദര്‍ പാടിയ മൊത്തം ഗാനങ്ങളുടെ പകുതിയില്‍ അധികവും  നാടകത്തിലാണ്. ഇങ്കുലാബിന്‍റെ മക്കള്‍, നമ്മളൊന്ന്, നീലക്കുരുവി, ഹൈഡ്രജന്‍ ബോബ്, ഈ ദുനിയാവില്‍ ഞാന്‍ ഒറ്റയ്ക്ക്, മനുഷ്യന്‍ നല്ലവന്‍ എന്നിവയാണ് അബ്ദുള്‍ഖാദര്‍ പാടിയ പ്രധാന നാടകങ്ങള്‍. 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റയ്ക്ക്' എന്ന നാടകത്തിലെ 'പൂച്ചെടി പൂവിന്‍റെ മൊട്ട് പറിച്ചു കാതില് കമ്മലിട്ട്', ചെറുകാടിന്‍റെ നമ്മളൊന്ന് എന്ന നാടകത്തിലെ 'പച്ചപനം തത്തേ പുന്നാര പൂമുത്തെ' എന്ന ഗാനം (രചന: പൊന്‍കുന്നം ദാമാദരന്‍ സംഗീതം: ബാബുരാജ്). അതിലെ മറ്റൊരു ഗാനമാണ്  'ഇരുനാഴി മണ്ണിനായി ഉരുകുന്ന കര്‍ഷകര്‍ ഇരുകാലി മാടുകളായിരുന്നു' തുടങ്ങിയവ മലയാളി നന്നായി ഏറ്റുവാങ്ങി. പക്ഷെ വേണ്ടരീതിയല്‍ സംരക്ഷിച്ചുവെയ്ക്കാത്തതുകൊണ്ട് ഖാദര്‍ നാടകത്തില്‍ പാടിയ നിരവധി പാട്ടുകള്‍ വിസ്മൃതിയിലായി. 

നാടകത്തില്‍ ഗായകന്‍ എന്നപോലെ നടനായും അദ്ദേഹം തിളങ്ങി. അബ്ദുള്‍ഖാദര്‍ ഒരു നല്ല നടനാണെന്ന് വാസുപ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. പി. ജെ. ആന്‍റണിയുടെ 'മനുഷ്യന്‍', ടി മമ്മത് കോയയുടെ 'കുടുക്കുകള്‍', ആഹ്വാന്‍ സെബാസ്റ്റ്യന്‍റെ 'ഉപാസന' എന്നിവ അഭിനയിച്ച  നാടകങ്ങളില്‍ ചിലതാണ്.

ഉപാസനയില്‍ അദ്ദേഹം അവഗണിക്കപെട്ട ഒരു ഗായകന്‍റെ റോളാണ് അഭിനയിച്ചത്. അതും അബ്ദുള്‍ഖാദര്‍ എന്ന പേരില്‍തന്നെ. അതില്‍ ഒരു പെണ്‍കുട്ടി ഖാദറിനോട്‌ ഒരു പാട്ടുപാടാന്‍ ആവശ്യപ്പെടുന്നുണ്ട്. അതിന് അദ്ദേഹം പറഞ്ഞ മറുപടി “വയ്യ മോളെ, എന്‍റെ പാട്ട് ഇന്ന് ആരും ഇഷ്ട്ടപ്പെടുന്നില്ല.” എന്നായിരുന്നു. “അല്ല, ഖാദര്‍ക്ക എനിക്ക് നിങ്ങളുടെ പാട്ട് ജീവനാണ് എനിക്ക് വേണ്ടി ഒന്ന് പാടൂ”. അപ്പോള്‍ അദ്ദേഹം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പ്രശസ്ത ഗാനം പാടാന്‍ തുടങ്ങി. ചില വേദികളില്‍ പൂര്‍ണ്ണമായും ചിലതില്‍ ഭാഗികമായും പാടി. ചില വേദികളില്‍ കാണികള്‍ അപസ്വരങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പാട്ട്  പാതിവെച്ച് നിറുത്തിവെക്കേണ്ടതായും വന്നിട്ടുണ്ട്. 

 ആകാശവാണിയുമായുള്ള ബന്ധം അബ്ദുള്‍ ഖാദറിന് ഒട്ടേറെ ലളിതഗാനങ്ങള്‍ പാടാന്‍ അവസരമൊരുക്കി. അന്ന് ലൈവ് പരിപാടിയായിരുന്നു. പല പാട്ടുകളും നഷ്ട്മായി. 'പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ' എന്ന ഗാനം ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ടാഗോറിന്‍റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ആകാശവാണി ഇത് അവതരിപ്പിച്ചത്.  ഗീതാഞ്ജലിയെ അവലംബമാക്കി പി ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് കെ രാഘവന്‍ മാസ്റ്റര്‍ ആയിരുന്നു സംഗീതം.  വാസുപ്രദീപ്‌ എഴുതിയ 'മായരുതെ വനരാധേ' ആണ് മറ്റൊരു പ്രശസ്ത റേഡിയോ ഗാനം. 'പാടൂ പുല്ലാംങ്കുഴല്ലേ', 'സംപൂതമെന്‍ പ്രേമസായൂജ്യവല്ലരി', 'മാമകാത്മാവിലെ മാകന്തതോപ്പിലെ', 'മാനസമുരളി കേഴുകയായി' എന്നീ ലളിതഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ചുനില്‍ക്കുന്നു. 

ഒരു ദിവസം നഗരത്തിലൂടെ നടക്കുകയായിരുന്ന അബ്ദുള്‍ ഖാദര്‍. ലെസ്ലി എന്ന വിളികേട്ട് തിരിഞ്ഞുനോക്കി. തന്നെ ഇപ്പോള്‍ ആരും ലെസ്ലി എന്ന് വിളിക്കാറില്ല അദ്ദേഹം ചിന്തിച്ചു. പിന്നില്‍ ഒരു യുവതി. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള സാരി. കൈയില്‍ ചുവന്ന കുപ്പിവളകള്‍. കഴുത്തില്‍ കല്ലുമാല. നെറ്റിയില്‍ വലിയ പൊട്ട് . കൈയില്‍ ഒരു ബാഗ്‌. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഖാദറിന് ആളെ മനസ്സിലായി. തന്‍റെ അയല്‍ക്കാരിയായിരുന്ന പഴയ കളികൂട്ടുകാരി ദമയന്തി. കൂടെ നാലു വയസ്സുകാരനായ കുട്ടിയും. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അവള്‍ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു. ലെസ്ലി മതം മാറുകയും അബ്ദുള്‍ ഖാദര്‍ ആയി മാറുകയും ചെയ്തിട്ട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. പക്ഷെ ദമയന്തിക്ക് തന്‍റെ പഴയ ചങ്ങാതിയെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടികാഴ്ച ഇരുവരിലും വലിയ സന്തോഷമുണ്ടാക്കി. അവള്‍ തന്‍റെ കഥകള്‍ വിശദമായി പറഞ്ഞു. പറ്റുമെങ്കില്‍ സഹായിക്കണം എന്നും പറഞ്ഞു.

വാസുപ്രദീപ് തന്‍റെ ആദ്യ നാടകം എഴുതികഴിഞ്ഞു. അതിന് 'സ്മാരകം' എന്ന് പേരിട്ടു. നാടകത്തില്‍ അഭിനയിക്കാന്‍ ഒരു നടിയെ അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ്‌ ഖാദര്‍ ദമയന്തിയുടെ കാര്യം പറയുന്നത്. അവള്‍ വിവാഹമോചനം കഴിഞ്ഞു നില്‍ക്കുന്ന സമയമായതുകൊണ്ട്  മുന്നോട്ടുള്ള ജീവിതം വളരെ പ്രയാസകരമായിരുന്നു. കാര്യം പറഞ്ഞപ്പോള്‍  ദമയന്തി അഭിനയിക്കാന്‍ തയ്യാറായി. അങ്ങനെ ദമയന്തി സ്മാരകത്തില്‍ ആമിനയായി. ഖാദര്‍ ദമയന്തിക്ക് ശാന്താദേവി എന്ന പേര്‍ നല്‍കി. 

അഭിനയിച്ച നാടകങ്ങള്‍ വിജയമായപ്പോള്‍ ശാന്താദേവിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. മദ്രാസിലേക്ക് തനിച്ചുപോവാന്‍ പറ്റുമായിരുന്നില്ല. അവസാനം ഖാദര്‍ കൂടെ പോവാന്‍ തയ്യാറായി. ഇത് കുടുംബവഴക്കില്‍ കലാശിച്ചു. ഖാദര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ശാന്താദേവിയുടെ കൂടെ താമസം തുടങ്ങി. അല്പകാലശേഷം ശാന്താദേവിയുടെ ഉദരത്തില്‍ ഒരു കുഞ്ഞു വളരാന്‍തുടങ്ങി. അതോടെ അവര്‍ പരിഭ്രാന്തരായി. രണ്ടു വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചാല്‍ എന്ത് സംഭവിക്കും എന്ന ഭയം അവരെ കീഴടക്കി. അപ്പോള്‍ സുഹൃത്തായ നാടകകൃത്ത്‌ കെ ടി മുഹമ്മദ്‌  അവര്‍ക്ക് ധൈര്യം കൊടുത്തു. “പേടിക്കേണ്ട കുഞ്ഞു ജനിക്കട്ടെ. ആ കുഞ്ഞ് ഈ സമൂഹത്തില്‍ വളരട്ടെ.” അവര്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിന് സത്യജിത് എന്ന് പേര്‍ നല്‍കി.

സിനിമാ പിന്നണി ഗാനരംഗത്ത് കാര്യമായ അവസരങ്ങള്‍ അബ്ദുള്‍ ഖാദറിന് ലഭിച്ചിരുന്നില്ല. റിലീസാവാതെ പോയ പുള്ളിമാനിലെ 'ചന്ദ്രനുറങ്ങി താരമുറങ്ങി' എന്ന ഗാനമടക്കം ഏഴു സിനിമകളിലായി വളരെ കുറച്ചു പാട്ടുകള്‍ മാത്രമേ അദ്ദേഹം പാടിയിട്ടുളളൂ. ലളിതഗാനങ്ങളും നാടക ഗാനങ്ങളുമാണ് കൂടുതലായി പാടിയത്. മിന്നാമിനുങ്ങിലെ പാട്ടുകള്‍ക്ക് ശേഷം ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് മാണിക്യകൊട്ടാരത്തില്‍ (1966) 'നക്ഷത്ര പുണ്ണുകളായി എന്നില്‍ പൊട്ടിയൊലിക്കുന്ന മാനം' പാടുന്നത്. സിനിമയില്‍ അത് ഖാദറിന്‍റെ ഹംസഗാനമായിരുന്നു.

എഴുപതുകള്‍ക്ക് ശേഷം വേദികളില്‍ അബ്ദുള്‍ ഖാദറിന്‍റെ സാന്നിധ്യം വിരളമായി. കാലം മാറിയിരുന്നു. പതിഞ്ഞ സ്വരത്തിലുള്ള പാട്ടുകള്‍ക്ക് ആസ്വാദകര്‍ കുറഞ്ഞിരുന്നു. ഇതിനിടെ ഖാദറിന് ക്ഷയരോഗമാണ് എന്നൊരു പ്രചരണം കൂടിയുണ്ടായിരുന്നു. അതിന്‍റെ പേരില്‍ ചിലര്‍ പണപിരിവും നടത്തി. അസുഖവും ശാരീരിക അവശതകളും ബാധിച്ചുതുടങ്ങിയിരുന്നു. പ്രാവുകള്‍ക്ക് തീറ്റ കൊടുത്തും ഏകാന്തതകളില്‍ പാട്ടുകള്‍ പാടിയും അദ്ദേഹം ജീവിതം തള്ളിനീക്കി.1977 ഫിബ്രവരി 11ന് ഖാദറിന് ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഫിബ്രവരി 13ന് അദ്ദേഹം വിടവാങ്ങി. 

അബ്ദുള്‍ഖാദറിന്‍റെ ജീവിതത്തെ പറ്റിയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. മതം മാറ്റവുമായി ബന്ധപെട്ടതാണ് അതില്‍ ഏറ്റവും പ്രധാനം. ബര്‍മ്മയില്‍ പോയി മതം മാറി നാട്ടില്‍ വന്നു എന്ന കഥ ഒരു മിത്ത് പോലെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍  ഖാദറിന്‍റെ ഉറ്റസുഹൃത്തായ വാസുപ്രദീപ് പറഞ്ഞത് ഒരു പ്രണയത്തിന്‍റെ കഥയാണ്‌. ലെസ്ലിയുടെ വീടിനടുത്തുള്ള  പോലീസ് കോര്‍ട്ട്സിലെ ഒരു വീട്ടില്‍ പ്രാവ് വളര്‍ത്തല്‍ ഉണ്ടായിരുന്നു. ആ വീട്ടിലെ മുസ്ലിം പെണ്‍കുട്ടിയുമായി ലെസ്ലി പ്രണയത്തിലായി. അവള്‍  മലബാര്‍ സ്പെഷ്യല്‍ പോലീസിലെ സുബേദാറിന്‍റെ മകളായിരുന്നു. പല ദിവസങ്ങളിലും അവന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കും. ആ സമയത്താണ് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് അയക്കുന്നത്. ബര്‍മ്മയില്‍ നിന്ന് തിരിച്ചെത്തിയ ലെസ്ലി നേരെ പൊന്നാനിയില്‍ പോയി മതം മാറി നാട്ടിലെത്തി. അപ്പോഴേക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. ബര്‍മയില്‍ വെച്ചല്ല നാട്ടില്‍ വന്നപ്പോഴാണ് മത പരിവര്‍ത്തനം നടത്തിയത് എന്ന് പറയുന്നവരാണ് ഭൂരിഭാഗവും. അതില്‍ അദ്ദേഹത്തിന്‍റെ ഉറ്റബന്ധുക്കള്‍ തന്നെയുണ്ട്. മകള്‍ സുരയ്യ, സഹോദരിപുത്രന്‍ മെറിവില്യംസ് സഹോദരപുത്രന്‍ റോണ്‍ ആന്‍ഡ്രൂസ് എന്നിവര്‍. കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്‍റെ പെങ്ങള്‍ ആച്ചുമ്മയെ അബ്ദുള്‍ഖാദര്‍ പ്രണയിച്ചിരുന്നു എന്നും ആച്ചുമ്മയെ വിവാഹം കഴിക്കാനാണ് മതം മാറിയത് എന്നും ഒരു വാദം ഉണ്ട്. ആച്ചുമ്മയുമായി പ്രണയമൊന്നും ഇല്ലായിരുന്നുവെന്നും സുഹൃത്തായ കുഞ്ഞുമുഹമ്മദിന്‍റെ സഹോദരിയുടെ കല്യാണം സ്ത്രീധനപ്രശ്നം കൊണ്ട്  മുടങ്ങിപ്പോകുന്നത് കണ്ടിട്ടാണ് മതം മാറി അവളെ വിവാഹം ചെയ്യാന്‍ തയ്യാറായത് എന്നും അഭിപ്രായമുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ കുഞ്ഞുമുഹമ്മദ്,‌ അബ്ദുള്‍ ഖാദറിനെ കഠിനമായി ശാസിച്ചുവത്രെ. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള കമ്പം കൊണ്ടാണ് അദ്ദേഹം മതപരിവര്‍ത്തനം നടത്തിയതെന്ന് ദുര്‍ബലമായ വാദങ്ങളും ഉയര്‍ന്നിരുന്നു. ഏതായാലും ഖാദറിന്‍റെ മതം മാറ്റത്തിന്‍റെ കാരണങ്ങള്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന ഏടായിത്തന്നെ നില്‍ക്കുന്നു.

മറ്റൊന്ന് അദ്ദേഹം മുംബൈയില്‍നിന്ന് തിരിച്ചുവന്ന കാരണമാണ്. മൂത്ത മകന്‍റെ മരണവിവരം അറിഞ്ഞാണ് തിരിച്ചെത്തിയത് എന്നും അതല്ല അച്ഛന്‍റെ മരണവിവരം അറിഞ്ഞാണ് തിരിച്ചുവന്നതെന്നും രണ്ടഭിപ്രായമുണ്ട്. അച്ഛന്‍ മരിക്കുന്നത് 1945 ഡിസംബര്‍ 25നാണ്. മൂത്തമകന്‍ മരിക്കുന്നത് ഏതാണ്ട് 1939-41 കാലത്തും. മെഹബൂബ് ഖാന്‍റെ 'ഔരത്' (1940) നൗഷാദ് അലി സംഗീത സംവിധാനം നിര്‍വഹിച്ച 'സ്റ്റേഷന്‍മാസ്റ്റര്‍' (1942) എന്നീ സിനിമകളില്‍ പാടാനായിരുന്നു അവസരം കിട്ടിയത്. അങ്ങനെ നോക്കുമ്പോള്‍ മകന്‍റെ മരണമറിഞ്ഞു തിരിച്ചുവന്നു എന്ന വാദത്തിനാണ് പിന്‍ബലം കൂടുതല്‍. ഫിലിം ഇന്ത്യയുടെ എഡിറ്റര്‍ ബാബുറാവു പട്ടേല്‍ സംവിധായകന്‍ കിദാര്‍ ശര്‍മ്മക്ക് പരിചയപ്പെടുത്തി എന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം ഓഡിഷനില്‍ പങ്കെടുത്തെന്നും അതില്‍ വിജയിച്ച ഖാദറിന് വരാനിരിക്കുന്ന രണ്ടു സിനിമകളില്‍ പാട്ടുകള്‍ വാഗ്ദാനം ചെയ്തുവെന്നും കഥയുണ്ട്.           

മൂന്നു മതത്തിലും കയറിയിറങ്ങിയ ഒരപൂര്‍വ്വ ജീവിതമായിരുന്നു അബ്ദുള്‍ഖാദറിന്‍റെത്. അദേഹത്തിന്‍റെ ഭാര്യ ആച്ചുമ്മയും മക്കളും മുസ്ലിങ്ങള്‍ ആയിരുന്നപ്പോള്‍ തന്നെ മാറ്റൊരു ജീവിതസഖിയായ ശാന്താദേവിയും മകന്‍ സത്യജിതും ഹിന്ദുക്കളായിരുന്നു. (ഖാദര്‍ ശാന്താദേവിയെ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല). മതം മാറിയിട്ടും  സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാ ക്രിസ്മസിനും മക്കളെയും കൂട്ടി തറവാട്ടിലും സഹോദരിയുടെ വീട്ടിലും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങില്‍ മൂന്നു മതത്തില്‍പെട്ട ബന്ധുക്കളും പങ്കെടുത്തു. വിടവാങ്ങി നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും കോഴിക്കോട് അബ്ദുള്‍ഖാദറിന്‍റെ ജീവിതം ഇപ്പോഴും ഒരു  വിസ്മയമാണ്.

Contact the author

Nadeem Noushad

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More