ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ കിസാൻ പരേഡിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനും കർഷകർക്ക് മേല്‍ ചുമത്തിയ വ്യാജകേസുകളെക്കുറിച്ചും ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കർഷകസംഘടനകൾ. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കർഷകപ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
112 കർഷകര്‍ അറസ്റ്റിലായി. 44 കേസുകളിൽ 14 എണ്ണത്തിൽ പ്രതിചേർക്കപ്പെട്ടവരാണിവര്‍. കിസാൻ മോർച്ചയുടെ നിയമസഹായ സംഘം ശനിയാഴ്‌ച ജയിലിലുള്ളവരെ സന്ദർശിച്ചു. പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. റിപ്പബ്ലിക്ക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം 16 കർഷകരെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഹരിയാനയിൽ നിന്ന് ഒമ്പതും രാജസ്ഥാനിൽ നിന്ന് ഒന്നും പഞ്ചാബിൽ നിന്ന് ആറും കർഷകരെയാണ് കണ്ടുകിട്ടാനുള്ളത്.
അതെസമയം, ദില്ലി അതിർത്തികളിൽ കർഷകസമരം തുടരുകയാണ്. പുൽവാമയിൽ വീരമൃത്യും വരിച്ച സെനികർക്ക് ഇന്ന് തിഷേധസ്ഥലങ്ങളിൽ കർഷകമെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ കർഷകസംഘടനകളുടെ നേത്യത്വത്തിലുള്ള കിസാൻ മഹാപഞ്ചായത്തും തുടരുകയാണ്.