ആര്‍ എസ് എസ് ഒരു ഫാസിസ്റ്റ് സംഘടനയാണോ എന്ന ചോദ്യം വളരെയേറെ പ്രസക്തിയുള്ളതാണ്. 1992 ലെ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഈ ലേഖകന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല എഴുത്തുകാരും ആര്‍ എസ് എസിനെ ഒരു ഫാസിസ്റ്റ് ശക്തിയായി അവതരിപ്പിച്ചു. സുമിത് സര്‍ക്കാരും പ്രഭാത പട്നായിക്കുമെല്ലാം ഇക്കൂട്ടത്തില്‍ വരും. നാസിസത്തിന്റെ സ്വാധീനം ആര്‍ എസ് എസിന്‍റെ ആശയമണ്ഡലത്തിലും സംഘടനാതലത്തിലും പ്രകടമാണ്. അതിന്റെ വെളിച്ചത്തിലാണ് അക്കാലത്ത് സംഘപരിവാരത്തെ ഫാസിസത്തിന്റെ രൂപമായി ഞങ്ങളില്‍ പലരും വിശേഷിപ്പിച്ചത്. സിപിഐ എം ഇതിനെ വര്‍ഗ്ഗീയ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. ഉള്ളടക്കം ഫാസിസ്റ്റ് സ്വഭാവമുളളതാണെങ്കിലും അതിന് ഇന്ത്യന്‍ സാഹചര്യത്തില്‍ അനന്യ സ്വഭാവമുണ്ടെന്ന് കാണിക്കാനാണ് ഇത്തരമൊരു സംജ്ഞക്ക് രൂപം നല്‍കിയത്. സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടത്തിലെ രാഷ്ട്രീയത്തെ വിശേഷിപ്പിക്കാന്‍ നമുക്കുപയോഗിക്കാവുന്ന ഒരു സാമാന്യ സംജ്ഞയാണ് ഫാസിസമെന്നും ഞാനൊരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉയര്‍ന്നുവന്ന യൂറോപ്യന്‍ ഫാസിസത്തിന്റെ മൂലരൂപം ഫ്രാന്‍സില്‍ രൂപപ്പെട്ട സമഗ്ര ദേശീയതാവാദമായിരുന്നു. ഈ സമഗ്ര ദേശീയത തന്നെയാണ് സാമ്രാജ്യത്വത്തിന്റെ പ്രാരംഭ ബിന്ദുവായി ലെനിന്‍ കാണുന്നത്. ചുരുക്കത്തില്‍ ജര്‍മ്മനിയിലും ഇറ്റലിയിലുമുണ്ടായ ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ അതേപടി ഇന്ത്യയിലാവര്‍ത്തിക്കുമെന്ന് പറയാനാവില്ല. എന്നാല്‍ ഗ്രീസ് മുതല്‍ ഫ്രാന്‍സ് വരെയും ഓസ്ട്രിയ മുതല്‍ ഉക്രെയ്ന്‍ വരെയും പല യൂറോപ്യന്‍ നാടുകളില്‍ സമകാലികമായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ശക്തികളുടെ രൂപാവലിയില്‍ വരുന്നതുതന്നെയാണ് ഇന്ത്യയിലെ ആര്‍ എസ് എസ്. ഓരോ രാജ്യത്തിനും ചേര്‍ന്ന ഫാസിസത്തിന്റെ രൂപങ്ങള്‍ അതത് ദേശങ്ങളില്‍ രൂപപ്പെട്ടുവരും എന്ന് അന്റോണിയോ ഗ്രാംഷി നടത്തിയ നിരീക്ഷണം ഈ സാഹചര്യത്തില്‍ സ്മരണീയമാണ്. ഒരു രാജ്യത്തിന്റെ ചരിത്രം, സമൂഹം, രാഷ്ട്രീയം എന്നിവയുടെയെല്ലാം 'ഉടല്‍ സാക്ഷ്യ'ങ്ങളില്‍ നിന്ന് അവിടുത്തെ ഫാസിസ്റ്റ് ശക്തികളുടെ സ്വഭാവം നമുക്ക് തിരിച്ചറിയാനാകും. ഒരു രാജ്യം കടന്നുപോകുന്ന ചരിത്രഘട്ടവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. ഒരു രാജ്യത്തെ ഫാസിസ്റ്റ് പ്രസ്ഥാനത്തെ വിലയിരുത്തുമ്പോള്‍ അത് ഭൂതകാലത്തിന്റെ എന്തെങ്കിലും തരത്തിലുള്ള പകര്‍പ്പാണോ എന്നല്ല വിലയിരുത്തേണ്ടത്. മറിച്ച്, അത് വളര്‍ന്നുവന്ന സന്ദര്‍ഭത്തോട് എത്രമാത്രം മൌലികതയോടെ പ്രതികരിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടത്. സ്ഥലകാലങ്ങളുടെ ഭൌതികതയില്‍ നിന്ന് നമുക്ക് മാറിനില്‍ക്കാനാവില്ല. എല്ലാതരം ആപേക്ഷികാതാവാദങ്ങളും ഭൂതകാലത്തിന്റെ പുനരെഴുത്തുകള്‍ മാത്രമാണ്. ഒരുതരം നവ പാരമ്പര്യവാദം എന്നു പറയാം.
ഫാസിസ്റ്റ് സ്വഭാവമുള്ള എല്ലാ കക്ഷികളും അവരുടെ ദേശീയാ സന്ദര്‍ഭത്തോടാണ് പ്രതികരിക്കുന്നത്. ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വാധീനം ഇന്നേറെ മങ്ങിയതാണ്. നവലിബറല്‍ നയങ്ങളിലൂടെ മൂലധനം ലോകത്തെ പുന:ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. ലിബറലിസം തീവ്ര മുതലാളിത്തവുമായി സന്ധി ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ 'നാസികള്‍ വരുന്നുണ്ട്, കരുതിയിരിക്കുക' എന്നതല്ലേ ശരിയായ നിലപാട്. ശക്തമായ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ പ്രതിരോധിക്കാനില്ലാത്ത ഒരു ജനാധിപാത്യ വ്യാവസായിക സമൂഹത്തില്‍ ഫാസിസം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. ലിബറല്‍ ഡെമോക്രാറ്റിക് സ്ഥാപങ്ങളുടെ പുറന്തോട് തകര്‍ക്കാതെ തന്നെ തീവ്ര വലതുപക്ഷം അതിന്റെ ദൌത്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു. അക്രമോത്സുകമായ വര്‍ഗ്ഗീയതയെ പരമാവധി മയപ്പെടുത്തിയും അവയുടെ പ്രകടനപരത പരമാവധി കുറച്ചും ജനാധിപത്യത്തിന്റെയും ലിബറലിസത്തിന്റെയും മുഖംമൂടിയണിഞ്ഞും ഇന്ത്യന്‍ ഫാസിസത്തിനിപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ലിബറലിസവും തീവ്ര വലതുപക്ഷവും തമ്മിലുള്ള ഈ കരാറിലേക്ക് കുത്തക മാധ്യമങ്ങള്‍കൂടി വന്നുചേരുന്നു. കമ്മ്യൂണിസ്റ്റുകാരാകട്ടെ ഇതിനെ ചെറുക്കാന്‍ ശേഷിയുള്ള ഒരു ശക്തിയുമല്ല. ശക്തമായ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചാല്‍ ഫാസിസം അതിന്റെ മൃദുരൂപങ്ങള്‍ കയ്യൊഴിഞ്ഞ് ക്ലാസിക്കല്‍ രൂപത്തിലേക്ക് വരികതന്നെ ചെയ്യും. ആയതിനാല്‍ ശക്തമായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പുനസ്ഥാപിച്ചും പുനര്‍ നിര്‍മ്മിച്ചും ഫാസിസത്തിന്റെ യഥാര്‍ത്ഥ രൂപത്തെ പുറത്തെടുക്കുക എന്നതുതന്നെയാണ് നമുക്കുമുന്നിലുള്ള ഉത്തരവാദിത്തം.
സ്വതന്ത്ര പുനരാഖ്യാനം: ഡോ. അനില്‍ ചേലേമ്പ്ര, എം കെ സംഗീത.