ഒരു എംഎൽഎ കൂടെ രാജിവച്ചതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്ന എം.എല്‍.എ മാരുടെ എണ്ണം നാലായി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും, സെക്രട്ടറിമാരും നേരത്തേ രാജിവച്ചിരുന്നു. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍കൂടെ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാർ ആണ് ഇന്ന് രാജിവച്ചത്. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുളള നേതാവാണ് ജോൺകുമാർ. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.നമശ്ശിവായവും, ആരോഗ്യമന്ത്രി മല്ലഡി കൃഷ്‌ണറാവുവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ആകെ 33 സാമാജികരുളള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഇപ്പോൾ നാരായണസ്വാമിയെ പിന്തുണക്കുന്നത്. പ്രതിപക്ഷമായ എൻ ആർ കോൺഗ്രസ്-എഡിഎംകെ സഖ്യത്തിൽ 14 എംഎൽഎമാരാണുളളത്.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി 17 ന് പുതുച്ചേരി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനാണ് രാഹുല്‍ എത്തുന്നത്.