''നന്നായിരുന്നു..കോഫി''
''അതെയോ .....താങ്ക് യു'' അവൾ മറുപടിപറഞ്ഞു. മണിപ്ലാന്റുകൾ പടർന്നുപന്തലിച്ച ജനാലകൾ തുറന്നിട്ട വായനാമുറിയിൽ നല്ലവെളിച്ചമുണ്ടായിരുന്നു. തണൽവൃക്ഷങ്ങൾ പന്തലിച്ചുനിൽക്കുന്നതിനാൽ മുറ്റത്തുനിന്ന് നനുത്ത കാറ്റ് മുറിയിലേയ്ക്കടിക്കുന്നുണ്ടായിരുന്നു. അയാൾക്കഭിമുഖമായിരിക്കുമ്പോൾ അവളുടെ ചുമലിലിരുന്ന വളർത്തുതത്ത ഇരുവരെയും മാറിമറിനോക്കിയശേഷം ആരാ ..ആരാ... എന്നുചോദിച്ചതിന്,'അതൊക്കെ ... പിന്നെ ... പ...റ...യാം' എന്നവള്‍ മറുപടി പറഞ്ഞു. അവളുടെകണ്ണുകളിൽ നോക്കിയതു മിണ്ടാതിരുന്നു.നിറഞ്ഞ പുസ്തകറാക്കുകളിൽ നോക്കുകയായിരുന്ന അയാൾ നിമിഷങ്ങൾക്കു ശേഷം അവളുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.
'ഇയാളെ ...എനിക്കിഷ്ടമായി'...
''അതെയോ... താങ്ക് യു'' എന്നവൾ മന്ദഹസിച്ചു. കയ്യിലിരിക്കുന്ന പുസ്തകം ടീപ്പോയിൽ വെച്ചയാൾ ചോദിച്ചു
''എന്നെയോ?''...
''തീർച്ചയായും'' ... ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു. സുഹൃത്തുക്കൾ വഴിയാണു രണ്ടാൾക്കും പരിചയം. അതിൻറെ കാലയളവുവെച്ചുനോക്കിയാൽ വേണമെങ്കിൽ മഴിവില്ലെന്നും മാനെന്നും പുകഴ്ത്തി പ്രണയത്തിലേക്കുവീഴാവുന്നതെയുള്ളൂ. ഒരാൾ ഇന്നതാണെന്ന തെറ്റിദ്ധാരണയിൽ തുടങ്ങി, വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങളെയും ദ്വന്ദങ്ങളെയും അറിയാതെയും മാനിക്കാതെയും കാമം വേഷംമാറിയ സ്വാർത്ഥത, ഉടമസ്ഥതയ്ക്കും കീഴ്പ്പെടുത്തലിനുമുള്ള മത്‌സരത്തിലേർപ്പെടുകയും സ്നേഹമെന്ന,നാട്യത്തിൻറെ കുപ്പായമിടാവുന്നതുമാണ്. നാട്യങ്ങളിഷ്ടമില്ലാത്തതുകൊണ്ടതിനൊന്നും മുതിർന്നില്ല. എങ്കിലും അറിയുന്നേടത്തോളം കാര്യങ്ങൾവെച്ചുകൊണ്ട്, ഒരുമിച്ചൊരു ജീവിതം സാധ്യമാകുമോയെന്നാലോചിക്കാനാണ് ഒരവസ്സരം തെരഞ്ഞെടുത്തത്. അവളുടെ തത്തയെ ചൂണ്ടിച്ചോദിച്ചു 'പെറ്റ്ലൗവർ ആണല്ലേ ?'..
'ഇവളെൻറെ കൂട്ടുകാരിയാണ്.''ചിലപ്പോൾ മനസ്സും.'... 'എല്ലാറ്റിനെയും ഇഷ്ടമാണ്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, അതിനേക്കാൾ ഈ ജീവിതത്തെയും'
'അതുകൊള്ളാമല്ലോ! അങ്ങനെയൊരാളെ കണ്ടുകിട്ടുന്നതുതന്നെ വലിയകാര്യം'- അയാൾ പറഞ്ഞു .
തന്നെക്കുറിച്ചുള്ള ഡീറ്റെയിൽസ്സെല്ലാം പറഞ്ഞുകഴിഞ്ഞശേഷം അയാൾ തുടർന്നു, ''ഇദ്ദേഹത്തിൻറെ, പഠനം ജോലി കുടുംബം എല്ലാറ്റിനെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനാൽ വേറൊന്നും ചോദിക്കാനില്ല .മറ്റു കാര്യങ്ങളൊക്കെ പേരൻസ്സുകൂടിയാലോചിച്ചു തീരുമാനിക്കട്ടെ.' അയാൾ പറഞ്ഞു നിർത്തി.
''അങ്ങനെയാണോ ?... എന്നാൽ ചിലകാര്യങ്ങൾ അറിയാനും പറയാനുമുണ്ട്. പറഞ്ഞോട്ടെ?'' -ചിരിച്ചുകൊണ്ടവളയാളോടു ചോദിച്ചു.
''അതിനെന്താ തീർച്ചയായും''- അയാള്‍ തോളിലിരിക്കുന്ന തത്തയെ മടിയിലെടുത്തുവെച്ചു തലോടിക്കൊണ്ടു ചോദിച്ചു. ''എന്തിനു കല്യാണം കഴിക്കണം? എന്താണ് അതിനുള്ള പ്രേരണ ? അവിടെ എനിക്കുള്ള സ്ഥാനം ഉത്തരവാദിത്വം എന്നിവയെക്കുറിച്ചൊക്കെ അറിയുവാൻ താല്പര്യമുള്ളതുകൊണ്ടാണ് തുറന്നു സംസാരിക്കുന്നത്. ഒരുപക്ഷെ വിവാഹം നടന്നാൽ.., പിന്നെ,വെറുപ്പിനാലും വിദ്വേഷത്താലും മനസ്സുകളുരിഞ്ഞുകളഞ്ഞില്ലെങ്കിൽ, ആരോഗ്യവുമായുസ്സുമുണ്ടെങ്കിൽ ചിലപ്പോൾ മുപ്പതോ നാൽപ്പതോ വർഷം ഒരുമിച്ചുകഴിയേണ്ടി വരും, അതുസാധിക്കണമെങ്കിൽ അതുവരെയുള്ള ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയ ഇരുപത്തഞ്ചുവർഷത്തേക്കെങ്കിലുമുള്ള എന്തു പദ്ധതിയാണുള്ളത് ' അതേക്കുറിച്ചു പറയൂ'' ...
''എനിക്കതിനെക്കുറിച്ചു കാഴ്ചപ്പാടുണ്ട്. നിങ്ങളുടെ മറുപടിക്കു ശേഷം പറയാമെന്നു കരുതുന്നു. അവിടെ ചിലതു തിരുത്തുകയും പലതും കൂട്ടിച്ചേർക്കണ്ടിവരുകയും ചെയ്യും,''
''ഞാൻ ഒരുക്കമാണ്, അതേപോലെ അവിടെയും അതിനു സന്നദ്ധമാണോ, കമ്മിറ്റഡാണോയെന്നൊക്കെയറിയാതെ എങ്ങനെയാണു ഇത്രയും മനോഹരമായ ഒരുയാത്ര? പിന്നീട് അറിഞ്ഞില്ലെന്നോ, മസ്സിലായിരുന്നില്ലെന്നോ, ഇത്രനാളും ഗതികെട്ടു സഹിക്കുകയായിരുന്നുവെന്നോ കുറ്റപ്പെടുത്തി,ഒരുപൊട്ടിത്തെറിയിൽ തുലയാനും അറുക്കാനും മുടിക്കാനും വിട്ടുകൊടുക്കണോ? അതിൻറെ പേരിൽ ആജീവനാന്തം വേദനിക്കണോ ? അതിലെനിക്കു താത്പര്യമില്ല, അതിനു വേണ്ടിയുള്ളതല്ല ഒരിക്കൽ മാത്രമുള്ള ജീവിതം. കാരണം ഭൂമി നിങ്ങളുടെത്! ആകാശവും കടലും നിങ്ങളുടേത്, നദികളും വെള്ളച്ചാട്ടങ്ങളും പുഴയൊഴുക്കുകര, മണൽത്തിട്ട കായൽക്കര, കുന്നും ചെരിവും മലയും കൊടുമുടിയും നിങ്ങളുടേത്. വഴിത്താരയും നടപ്പാതയും പെരുവഴിയും പോക്കുവരവുകളും നിങ്ങൾക്കുള്ളത്, ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ജലത്തിലെ സകലമത്സ്യങ്ങളും നിങ്ങളുടേത്. കാമ്യമായ സകലപൂക്കളും, കായും കനിയുമുള്ള സകലപെണ്ണുങ്ങളും നിങ്ങളുടേത്. പോരാത്തതിനു ബാക്കി വല്ലതുമുണ്ടെങ്കിൽ അതു ദൈവങ്ങളും പങ്കുവെച്ചുകഴിഞ്ഞു. പുലരിയും മദ്ധ്യാഹ്‌നവും അസ്തമയങ്ങളും രാത്രിയും നിലാവും നിങ്ങളുടേത്. വാഹനങ്ങളായ വാഹനങ്ങളും തെരുവുകളും നിങ്ങൾക്ക്, അഞ്ചലാപ്പീസ്സുമുതൽ പണ്ടേ അടുത്തൂൺ പറ്റിയ കോടതിയും നിയമസഭകളും നിങ്ങളുടേത്. അരങ്ങും അണിയറയും വീടും അതിൻറെ ഉമ്മറവും നടുത്തളവും അറയും പത്തായവും സകല താക്കോലും നിങ്ങൾക്ക്. വടിയും വാളുംകുന്തവും കത്തിയും തോക്കും നിങ്ങൾക്കവകാശം."
"എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന് ആലോചിക്കുന്നത്. ജീവിതത്തിലെ സകലകാര്യത്തിലും തുല്യതയിലും സമഭാവനയിലും കുറഞ്ഞതൊന്നും എനിക്കു സ്വീകാര്യമല്ല.
"എല്ലാ ഉത്തരവാദിത്വവും പരസ്‌പരം ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ ?ഏണിങ്സിനെക്കുറിച്ചല്ല,എക്സ്പെൻസിനെക്കുറിച്ചുമല്ല വീടാവശ്യപ്പെടുന്ന അദ്ധ്വാനം തുല്യമായി ഏറ്റെടുക്കുമോ? അതല്ല, സ്ത്രീ ധനലക്ഷ്മിയാണെന്നും കാമധേനുവാണെന്നും, കച്ചവടക്കപ്പൽപോലെ അവളെല്ലാവർക്കുമുള്ളതു കരുതുമെന്നും, കെടാവിളക്കാണെന്നും,കെട്ടിടം വീടാക്കുന്നതു സ്ത്രീകളാണെന്നും, മറ്റുമുള്ള പഴയപല്ലവി പാടിയിരിക്കുമോ?
"അന്ധവിശ്വാസവും അനാചാരങ്ങളും മാറാലകെട്ടിയ വെളിച്ചം വിലങ്ങാത്തയറകളിൽ ആജീവനാന്തം വവ്വാലിനെപ്പോലെ പഴയയുത്തരങ്ങളിൽ തലകീഴായ്ക്കിടന്നു കാലം കഴിക്കുമോ?അതിനിരകളായി, അല്ലെങ്കിൽ ബലിച്ചോറായി ,വെണ്ണീറടിയണമോ ? അതിനിടയിൽ വെളിപാടുകൊണ്ടു ജ്ഞാനിയാകണെമെന്നു തോന്നുമ്പോഴോ, വൈരാഗിയാണെന്നു കണ്ടെത്തുമ്പോഴോ, ഒരുവാക്കുപോലും പറയാതെ ഭീരുവിനെപ്പോലെ, ഉറക്കത്തിലുപേക്ഷിച്ചുപോകുവോളം മനസ്സുകഠിനമാക്കി കൂടെപുലരുമോ?ഒരിക്കലും കടന്നുചെല്ലാനാവാത്ത ദുർഗ്ഗമായി നിലകൊള്ളുമോ ? പരിസരങ്ങൾക്കനുസരിച്ചു നിറം മാറുന്ന ഓന്തുകളെപ്പോലെ മോതിരം കളഞ്ഞുപോയെന്നപേരിൽ ഓർമ്മകളെയും ഉരിഞ്ഞുകളയുമോ ?"
"നോക്കു... സെക്ഷ്വലി ഞാൻ ആക്ടിവേറ്റടല്ല. അഥവാ ഞാൻ വെർജിനാണ്, അത് പുരുഷൻ കെട്ടിപ്പൊക്കിയ കന്യകാത്വത്തെ ഘോഷിക്കാനല്ല. പുനഃ പ്രതിഷ്ഠിക്കാനുമല്ല, വ്യക്തിജീവിതത്തിൽ,വിശ്വസ്തയായി എന്നെത്തന്നെ എങ്ങനെയൊരുക്കിയെടുത്തുയെന്നു സൂചിപ്പിക്കാനാണ്. ജീവിതത്തിൽ നിങ്ങൾ അങ്ങനെയാണോയെന്നു ഞാൻ ചോദിക്കില്ല. പക്ഷെ മനസ്സാക്ഷിയെ വഞ്ചിക്കുകയും അവനവനോടു നുണപറയുകയും ചെയ്യുന്നൊരാളെ ഒരു കാര്യത്തിലും സ്വീകാര്യമല്ല. അവിടെ നിങ്ങളാരാണെന്നു സ്വയം കണ്ടത്തെണം."
"എനിക്കറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏതെങ്കിലും സ്ത്രീയോട്, ഏതു പ്രായത്തിലുള്ളവരുമാകട്ടെ, വാക്കുകളാലോ പ്രവർത്തിയാലോ അപമര്യദയായി പെരുമാറിയിട്ടുണ്ടോ? സെക്ഷ്വലി ആരെയെങ്കിലും ഹരാസ്സ് ചെയ്‌തിട്ടുണ്ടോ, ഉണ്ടെങ്കിൽ അങ്ങനൊരാളെ നമുക്കുപഥ്യമല്ല. എൻറെ പങ്കാളി ഏതവസ്ഥയിലും, സ്ത്രീകളെ മാനിക്കുന്നവനും കരുതുന്നവനും ആകണമെന്നെനിക്കു നിർബ്ബദ്ധമുണ്ട്. ഒരു മകനുണ്ടായാൽ അവനുമങ്ങനെയായിരിക്കണം. എൻറെ അച്ഛനും സഹോദരനും അങ്ങനെയല്ലെങ്കിൽ എനിക്കിതു നിങ്ങളോടു പറയുവാനാകുമായിരുന്നില്ല. അവരുടെ മുറിയിൽ മുട്ടി അനുമതിചോദിച്ചശേഷം ഞാനകത്തു ചെല്ലുന്നു, എനിക്കുള്ളയിടങ്ങളിലേക്കവരും അങ്ങനെയേ വരൂ. ഞാനവരുടെയെല്ലാം മടിയിലിരിക്കും, അവർക്കിടയിൽ നിർഭയം കിടന്നുറങ്ങും,ചുംബിക്കുകയോ ഹഗ്ഗ് ചെയ്യുകയോ ചെയ്യും, ഞാനവരെ സ്നേഹിക്കുന്നു, അതിലധികം അവരെന്നെയും എൻറെ ശരീരത്തെയും സൂക്ഷിക്കുന്നു. അങ്ങനെയുള്ളൊരച്ഛനെ,അമ്മയെയും സഹോദരനെയും സിസ്റ്റേഴ്‌സിനെയും സ്നേഹിക്കാൻ മാത്രമിടമുള്ളോരു വീടും തരാനാവുമോ? അതിൽ കുറഞ്ഞൊന്നുമെനിക്കു സ്വീകാര്യമല്ല. അച്ഛനമ്മമാരുടെ പേരിലല്ല, അക്രമത്തിലും അനീതിയിലും സ്വരൂപിച്ചതുമല്ല, സ്വന്തം നെറ്റിയിലെ വിയർപ്പുകൊണ്ടു ആഹാരംകരുതുന്നവനും, പ്രതിസന്ധിയിൽ ചുമൽ തരുന്നവനും ഏതു മരുഭൂമിയും വരൾച്ചയും മഞ്ഞുകാലവും വഹിക്കാൻ പീഠഭൂമിപോലെ വിശാലമായ നെഞ്ചുള്ളവനും, കരുണയാൽ കണ്ണുകളീറനണിയുന്നവനും പ്രാണൻ വേറിടുവോളം സത്യസന്ധനും ധീരനും അഭിമാനിയുമായിരിക്കണം എൻറെ പുരുഷൻ. സ്നേഹത്താൽമാത്രം കരകവിഞ്ഞൊഴുകുന്ന അവനെ കണ്ടിട്ട്, ഇയാളിൽ നിന്നൊരു കുഞ്ഞിനെയെനിക്കുവേണമെന്നു കൊതിക്കണം, അയാളിൽനിന്നേ ദാഹത്തോട ഗർഭം ധരിക്കാനും,മുഴുവേദനയോടെ പെറ്റുപെരുകാനുമാകൂ. അയാളുടെ കരുതലിനോടൊപ്പം ഭൂമിയിൽ പടരാനുമാഗ്രഹിക്കുന്നു. പാരമ്പര്യം, പദവി, അഭിമാനം, കുടുംബം, ഗർഭധാരണം, കുഞ്ഞുങ്ങളുടെ പരിപാലനം, ഇവയുടെ പേരിലൊന്നും ജോലിവിടുകയോ, ആയുസ്സുള്ളിടത്തോളം ജോലിചെയ്യാതിരിക്കുകയോ സാധ്യമല്ല. നേടിയ വിദ്യാഭ്യാസവും സ്വന്തശേഷിയും തരിശിടാനാവില്ല. അതുകൊണ്ടാണു പറഞ്ഞത്,വീടും അടുക്കളയുമടക്കം ശ്രദ്ധിക്കപ്പെടാതെ പോകുന്ന, സംസ്ക്കാരവും കരുതലുമുള്ള തലമുറകളെ വാർത്തെടുക്കുന്ന പേരന്റിങ് വരെയുള്ള വലിയൊരു അദ്ധ്വാനമേഖലയുണ്ട്, അതേറ്റെടുക്കാൻ ഏതവസ്ഥയിലും തുല്യമായി നിർവ്വഹിക്കുവാൻ മനസ്സുണ്ടാവുമോ ? അതിനുവേണ്ട ത്യാഗമനോഭാവം ഒരുനിമിഷംകൊണ്ടു നേടാവുന്നതല്ല, ആർജ്ജിതവിവേകവും നിരുപാധിക സ്‌നേഹവുമാണതിൻറെ വിത്തും വളവും. ശരിക്കും അതൊരു കൃഷിയാണ്. കൃഷിയെ നാം സംസ്‍കാരം എന്നുപറയുന്നതു വെറുതെയല്ല. വയൽ തനിയെയുണ്ടാകുന്നില്ല,ഞവരി കണ്ടെത്തി ചവിട്ടിക്കുഴച്ചുചാലിച്ചുണ്ടാക്കേണ്ടതാണ്. എളുപ്പമല്ലത്. കുശവനും അങ്ങനെയാണ്, ചവിട്ടിക്കുഴയ്ക്കപ്പെട്ടുമെനഞ്ഞതു വെന്തുപാകമാകുമ്പോൾ മാത്രം ഒരു മൺപാത്രമുണ്ടാകുന്നു. ആർക്കുമുന്നിലും ഒരു മാനപത്രം, ഒരുമുട്ടാളനതുടച്ചുകളയുകയെളുപ്പമാണ്. ജീവിതമായാലും.''-കൂജയിലിരുന്ന വെള്ളം പകർന്നയാൾക്കു കൊടുത്തുകൊണ്ടവൾ തുടർന്നു.
''നോക്കൂ ....ചിലർക്കാണെങ്കിൽ വിവാഹത്തിൻറെ തലേന്നും അന്നു രാത്രിയും പാർട്ടിവേണം. സന്തോഷത്തിനും സങ്കടത്തിനും ജനനത്തിനും മരണത്തിനുപോലും പിന്നെ കുടിക്കണം. കുടിക്കാതെയോ വലിക്കാതെയോ കഴിയില്ലെന്നതൊരവകാശമാകുന്നു. ശരീരത്തെഎങ്ങനെവേണമെങ്കിലും ധൂർത്തടിക്കാം. എന്നാൽ മറുവശത്തോ? അന്നു രാത്രി പൂമാലയും ചെണ്ടും പുഷ്പപാദുകവുമഴിച്ചുവെച്ച് പിറ്റേന്നുമുതൽ മുറ്റത്തും അടുക്കളയിലും ആലക്കൂട്ടിലും പാടത്തും പറമ്പിലും പുകയിലോ തീയിലോ മഴയിലോ വെയിലിലോ നുരഞ്ഞൊരാൾ ആരുംകേറാമൂലയിലെവിടെങ്കിലും, പിന്നെപ്പിന്നെ അങ്ങനെയൊരാളെ അനാവശ്യമെന്നനിയത്തിയും അമ്മായിയമ്മയും. മണ്ണെണ്ണയോ പെട്രോളോ ഗ്യാസിലിൻഡറോ ഫാനോ വിറകുപുരയോ കിണറോ ചാണകക്കുഴിയോ സെപ്‌റ്റിക്‌ടാങ്കോ കത്തിയോ കൊടുവാളോ സർപ്പദംശനമോ സ്ലോപോയിസ്സനോ വാഹനാപകടമോ! തിന്നുതീരാതെ പച്ചയിറച്ചിയായ് ആർക്കറിയാം നാവിൽ താറുപാച്ചിയ കോമരങ്ങളോ, ദൈവങ്ങളാടുന്നകൂട്ടമോ, വൈദ്യനോ, കണ്ണുകെട്ടിയ കോടതിയോ കാറ്റോ മഴയോ ആരൊന്നു നേരുപറയും ? എന്തുപറ്റിയെന്ന്?"
"ഒരുത്തിക്കു ആരു തുണയുണ്ടാവും? എൻറെ മനസും ശരീരവും ജീവിതവും എൻറെതുമാത്രമാണ്. പുരുഷൻറെത് അയാളുടേതുമായിരിക്കട്ടെ, രണ്ടുപേരൊരുമിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തീരുമാനങ്ങളും ചെറുതല്ല. അതിനിടയിൽ സാധ്യാമാകാവുന്ന ആത്മബന്ധത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, മനോഹരമായൊരു ജീവിതത്തെക്കുറിച്ച് എനിക്കതിലേറെ പ്രത്യാശയുണ്ട്. മറ്റൊന്നു കൂടി, സ്ത്രീയുടെ മനസ്സും ശരീരവും പ്രകൃതിയുടെ പൂന്തോട്ടമെന്നു ഞാൻ കരുതുന്നു. മറ്റൊന്നിനുനേരെ പുരുഷമനസ്സു ചായുമ്പോഴെ, നൂറുപേരെ ശരീരത്തിൽ ആഘോഷിക്കാൻ,സ്ത്രീക്കു കഴിയും. എന്നിട്ടും ഒരാളെ വിശ്വസിച്ചു സ്നേഹിക്കുന്നത്,ആനന്ദത്തിലും സമാധനത്തിലും പുലരുവാനാണ്. സ്വർഗ്ഗമെങ്ങനെ മണ്ണിൽ പണിയണമെന്നറിയുന്നതിനാലാണ്. അതവരുടെ മനസ്സിൻറെ മനോഹാരിതയാണ്. ആത്മാവിൻറെശോഭയും. അവിടെ പുരുഷൻ കാണിക്കുന്ന കരുതലില്ലായ്മയും ഏകാന്തതയും അവഗണനയുമവളെ ആയിരം കോപ്പയിൽനിന്നു മതിവരാതെ കുടിക്കുവാൻ പ്രാപ്തയാക്കും. കടലിലെ കപ്പൽച്ചാലും ആകാശത്തിൽ കഴുകൻറെ ഗതിയുംപോലെ മനസ്സിൻറെ വഴികളോ ഒഴുക്കുകളോ പിന്നീടൊരിക്കലും പുരുഷനു ഗണിക്കാനാവില്ല. ഓർക്കുക, ആനന്ദത്തിൽ അവളോടു മത്സരിച്ചു ജയിക്കാനുമാവില്ല. ബട്ട് നമുക്കു പക്ഷേ മത്സരമേയല്ല ജീവിതം.സോ... ഒന്നുകൂടിയാലോചിക്കു നാം തമ്മിൽ എന്തിനു ഒരുമിച്ചുജീവിക്കണം?''- എല്ലാം പറഞ്ഞുകഴിഞ്ഞെന്നമട്ടിൽ ചുമലിലിരിക്കുന്ന തത്തയെ കൈത്തണ്ടയിൽ വെച്ചു തലോടികൊണ്ടവളയാളുടെ മറുപടി കാത്തു.
''ഓരോകാര്യങ്ങളും സസൂഷ്‌മം കേൾക്കുകയായിരുന്നു. അതെല്ലാം ആധികാരികവും സമഗ്രവുമാണ്. ഇതേക്കുറിച്ചെല്ലാം എനിക്കാലോചിക്കാനുണ്ട്, മാത്രവുമല്ല പേരൻസിനോടും ഇതൊക്കെ ഒന്നുവിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. എന്നിട്ടൊരു തീരുമാനത്തിലെത്തുകയാണെങ്കിൽ അറിയിക്കാം''
''വൈകിയായാലും അതല്ലേ നല്ലത് ?'' ചിരിച്ചുകൊണ്ട്, എങ്കിലും അനാവശ്യ പ്രതീക്ഷയില്ലാതെയവൾ പറഞ്ഞു.
''ടേക്ക് യുവർ ടൈം''...കാണാമെന്നുപറഞ്ഞയാൾ എഴുന്നേറ്റു, ഒപ്പം അവളും.
''സോ ... എനിക്കൊരുകാര്യവും കൂടിപറയാനുണ്ട്, ഇങ്ങനെയൊരാളെക്കുറിച്ച് എനിക്കാരോടും ഒന്നുമാലോചിക്കാനില്ല, ഇത്രയും വിലയുള്ള മനസ്സിനെ, ഈ 'മനോഹരിയെ' നഷ്ടപ്പെടുത്തിയാൽ, ഇനിയൊരിക്കലുമെനിക്കെന്നെ കണ്ടെത്താനാവുകയില്ല, കുറ തീർത്തുപണിതെടുക്കാനുമാവില്ല. പറഞ്ഞതു പോലെ ജീവിതം ഒരുകൃഷിതന്നെയാണ്. അവിടെ കള കൃഷിചെയ്യേണ്ട. തനിയെമുളച്ചോളും. പക്ഷെ നെല്ലുകൃഷിചെയ്യണം. കളകയറാതെ നോക്കുകയുംവേണം. അതുകൊണ്ടു മറുപടി ചുരുക്കിപ്പറയാം... എനിക്കും സ്‌നേഹിക്കാനൊരാളുവേണം, പരസ്‌പരം സൂക്ഷിക്കുവാനും പ്രണയിക്കുവാനും ഒന്നിക്കാമെന്നു കരുതുന്നു. അനുസരിക്കുന്ന അടിമയോ അറുക്കുന്ന ഉടമയോനമുക്കിടയിലുണ്ടാവുകയില്ല.ആത്മാഭിമാനത്തിലും അന്തസ്സിലും തുല്യതയിൽ കുറഞ്ഞൊന്നും രണ്ടാൾക്കും സ്വീകാര്യമല്ല. ഇയാൾക്കാവശ്യമില്ലാത്തതും വീടിനും നമ്മുടെ അടുക്കളയ്ക്കും ചേരാത്തതൊന്നും എനിക്കും വേണ്ട.ഒരുകാര്യത്തിലും ഒറ്റയ്ക്കാവില്ല തീരുമാനമെടുക്കുക. ആകാവുന്നിടത്തോളം ജോലിചെയ്‌തുമാത്രം ഭക്ഷണം കഴിക്കും. ഉദയവും ആകാശവും അസ്തമയവും നിലാവും രാത്രികളും മഴയും ഒരുമിച്ചുപങ്കിടും. സ്നേഹിക്കാനും നിരന്തരം പോഷിപ്പിക്കാനും നമുക്കൊരു വീട്. പക്ഷെ, നിശ്ചയമായും ഇയാൾക്കെന്നവേണമെന്നുതോന്നും വരെകാത്തിരിക്കും. ധൃതിവേണ്ട, വേണ്ടത്രസമയമെടുക്കു, ആലോചിച്ചൊരു തീരുമാനമെടുത്താൽ മതി.
''Dear, Bhoomi Sonnet..Because I Love you till the End''.
വാക്കുകളാകാൻ ചിറകടിക്കുന്ന കണ്ണുകളോടെ ഭൂമി സോണറ്റ് അയാൾക്കു നേരെ കൈവീശി.