അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്കരിക്കാനുള്ള അമിത് ഷായുടെ പദ്ധതിക്കെതിരേ ഇരു രാജ്യങ്ങളും രംഗത്ത്. അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭ്യന്തരമന്ത്രി അമിത് ഷാ എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ആണ് വെളിപ്പെടുത്തിയത്. എന്നാല്‍, വിദേശ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹെവ പറഞ്ഞു.
ഇന്ത്യൻ ഭരണകക്ഷി നേതാവിന്റെ പ്രസ്താവനയോട് നേപ്പാൾ സർക്കാർ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ പറഞ്ഞത്. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ നേപ്പാൾ, ഭൂട്ടാൻ കാര്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗിയോട് നേപ്പാൾ അംബാസഡർ നിലമ്പർ ആചാര്യയും പ്രസ്താവനയോടുള്ള വിയോജിപ്പ് അറിയിച്ചുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ആഭ്യന്തരമന്ത്രി നമ്മുടെ ദേശീയ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ത്രിപുര സന്ദര്‍ശിച്ചിരുന്നു. അന്ന് നമുക്കിടയില്‍ നിന്നും ആരോ ഒരാള്‍, ബിജെപി നോർത്ത് ഈസ്റ്റ് ജനറൽ സെക്രട്ടറി അജയ് ജാംവാൾ ആണെന്ന് തോന്നുന്നു, എങ്ങിനെയാണ് ബിജെപി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരൂന്നിയത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതിന് ഷാ നല്‍കിയ മറുപടി 'നേപ്പാളും ശ്രീലങ്കയും അവശേഷിക്കുന്നുണ്ട്' എന്നായിരുന്നു' എന്നാണ് ബിപ്ലബ് ദേബ് പറഞ്ഞത്.
അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറിയെന്നും, കമ്മ്യൂണിസ്റ്റുകാരെ പോലെ ലോകമെമ്പാടും ബിജെപി വിപുലീകരിക്കാന്‍ ഷായെ പോലുള്ള ഒരാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.