നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർധിച്ചു വരികയാണ്. കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരികയാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കൊറോണ ബാധിച്ചാൽ ഇത്തരക്കാർക്ക് രോഗം പെട്ടന്ന് സങ്കീർണമാകും. കൊറോണ വരാതിരിക്കാനായി പ്രമേഹ രോഗികൾ ജാഗ്രത പുലർത്തണം - ഡോ. പി. കെ. ശശിധരന്‍ സംസാരിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ് പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമാകുമ്പോൾ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന് നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്, അകാരണമായ ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്.
പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ് നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന് കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.