കൊല്‍ക്കത്ത: 100 ഗ്രാം കൊക്കെയ്നുമായി ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗാൾ ബിജെപി യുവമോര്‍ച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് ലക്ഷങ്ങള്‍ വിലവരുന്ന കൊക്കൈനുമായി പോലീസ് പിടികൂടിയത്. പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈന്‍. പിടികൂടുപോള്‍ അവരുടെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രബീർ കുമാർ ഡേയും കാറിലുണ്ടായിരുന്നു.
ഗോസ്വാമിയുടെ സുരക്ഷക്കായി നിയോഗിച്ച സെക്യൂരിറ്റി ഗാർഡും അറസ്റ്റിലായിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച ബിജെപി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. കൊക്കൈന്‍ മറ്റാരെങ്കിലും കാറില്‍ കൊണ്ടുവച്ചതാണോ എന്ന സംശയവുമായി പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തി. ബംഗാളില്‍ പോലീസ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലാണെന്നും. അങ്ങിനെ പലതും സംഭവിക്കും എന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിലെ ബിജെപിയുടെ യഥാർത്ഥ ചിത്രം ഇതാണ്, നേരത്തെ ചില ബിജെപി നേതാക്കളും കുട്ടികളെ കടത്തിയ കേസിൽ അറസ്റ്റിലായിരുന്നു എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രീമ ഭട്ടാചാര്യ പ്രതികരിച്ചത്.