പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് ഇ. ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.' കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' - ശ്രീധരൻ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
നേരത്തേ, ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കിയതാണ്. ലൗജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകുകയും ചെയ്തിരുന്നു.
എന്നിട്ടും, ബിജെപി-യടക്കമുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളും ചില മത സാമുദായിക സംഘടനകളും കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് നിരന്തരം ആവര്‍ത്തിക്കാറുണ്ട്. ലൗ ജിഹാദ് വിവാദം ഹിന്ദുത്വ വർഗ്ഗീയതയുടെ പ്രചരണത്തിന്റെ ഭാഗമാണന്നു കേന്ദ്രമന്ത്രി വയലാർ രവി പറഞ്ഞിരുന്നു.