ഡല്‍ഹി: പശുക്കളെ കശാപ്പ് ചെയ്യുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമായ കുറ്റകൃത്യമായി കണക്കാക്കണമെന്നും കുറ്റവാളികൾക്ക് കുറഞ്ഞത് 15 വർഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി ആവശ്യപ്പെട്ടു. ഒഡീഷയിലെ ബാലസോർ ജില്ലയില്‍ ട്രക്ക് മറിഞ്ഞ് 28 കന്നുകാലികള്‍ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ്, കന്നുകാലി വികസന മന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി.
Also Read
സംഭത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് കത്തെഴുതിയ സാരംഗി സംസ്ഥാനത്തെ 'പശു കശാപ്പ് തടയൽ നിയമം 1960' ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ നിയമപ്രകാരം പശുവിനെ കൊല്ലുന്നവര്‍ക്ക് രണ്ട് വർഷം തടവ് ശിക്ഷയുണ്ട്. എന്നാല്‍ ഇക്കാലത്തിനിടെ എത്രപേർ ശിക്ഷിക്കപ്പെട്ടുവെന്ന് ആർക്കും അറിയില്ല. അതിനാല്‍ കർണാടകയിലെന്നപോലെ പശു കശാപ്പിന് 15 വർഷം കർശന തടവ് ശിക്ഷ ഉറപ്പാകണമെന്ന് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കന്നുകാലികളെ അനധികൃതമായി കടത്തുന്നത് തടയുന്നതിനായി നിരീക്ഷണം ശക്തമാക്കാനും, താഴേക്കിടയില്‍നിന്നു തന്നെ രഹസ്യാന്വേഷണ സംവിധാനം ഏര്‍പ്പെടുത്താനും ഡിജിപിക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം പട്നായിക്കിനോട് ആവശ്യപ്പെട്ടു. നിയമങ്ങൾ നടപ്പാക്കേണ്ട ഏജൻസികളുടെ നിശബ്ദ പിന്തുണകൊണ്ടാണ് ഒഡീഷയിൽ അനധികൃതമായി കന്നുകാലികളെ കടത്തുന്നത് വ്യാപകമാകുന്നതെന്നും സാരംഗി ആരോപിച്ചു.