സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരവേദിയിലെത്തി. സമരനേതാവ് റിജുവിന്റെ പേരിലാണ് കത്ത് ഉളളത്. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി. റിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ പ്രതികരിച്ചു.
നേരത്തെ, സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിനു സിപിഎം സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം.
ചർച്ചയ്ക്ക് ഉദ്യോഗാർഥികളാണ് മുൻകൈ എടുക്കേണ്ടതെന്നായിരുന്നു സർക്കാരിന്റെ നിലപാട്. സമരം അവസാനിപ്പിക്കാന്‍ അതിനു നേതൃത്വം കൊടുക്കേണ്ടവരാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.