കലാപരമായി നോക്കിക്കാണുമ്പോള്‍ 'ദൃശ്യം 2' സിനിമ വളരെ മികച്ചൊരു സൃഷ്ടിതന്നെയാണ്. കരുത്തുള്ള തിരക്കഥയാണ് ചിത്രത്തിന്‍റേത്. അഭിനേതാക്കളുടെ അഭിനയമികവും എടുത്തുപറയേണ്ടതുതന്നെ. പിടിക്കപെടാതെ പോകുന്ന ഒരു കുറ്റവാളിയും കുടുംബവും കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളും സമൂഹത്തിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും മികച്ച രീതിയിൽത്തന്നെ പ്രേക്ഷകരിലെത്തിക്കാന്‍ 'ദൃശ്യം 2' ന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ശിക്ഷിക്കപെടുന്നതിനേക്കാൾ എത്രയോ മടങ്ങ് ബുദ്ധിമുട്ടുകളാണ് ശിക്ഷിക്കപെടാതിരിക്കുവാനുള്ള തന്ത്രപ്പാടിൽ അനുഭവിക്കേണ്ടിവരിക. ശിക്ഷ അനുഭവിച്ചു കഴിഞ്ഞയാളുടെ മനസ് എല്ലായ്പ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും. ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അനുഭവിച്ചുതീര്‍ത്തതിലൂടെ ലഭിക്കുന്ന ഒരുതരം റിലാക്സേഷന്‍ അവരിലുണ്ടാകും. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനെ ജീവിക്കണം എന്ന ചിന്തകളാണാ മനസ്സിനെ സാധാരണരീതിയില്‍ ഭരിക്കുക. എന്നാല്‍ ശിക്ഷയിൽ നിന്ന് രക്ഷപെടുവാനും ഒളിച്ചുമാറുവാനും ശ്രമിക്കുന്നവരുടെ മനസ്സിന് പോയകാലത്തില്‍ നിന്നോ ചെയ്ത തെറ്റില്‍ നിന്നോ വിടുതി ലഭിക്കില്ല. ഭൂതത്തില്‍ തന്നെ വല്ലാത്ത ഭീതിയോടെയും പശ്ചാത്താപ ബോധത്തോടെയും അത് ചുറ്റിത്തിരിയും. ഭയചികിതരായി ജീവിക്കേണ്ടിവരുന്ന അത്തരക്കാര്‍ മറ്റുള്ളവരെ സംശയിക്കുന്നവരായി അതിവേഗം മാറാനാണ് സാധ്യത. മനസ്സമാധാനവും ശാന്തമായ ഉറക്കവും അവരെ കയ്യൊഴിയും.
ഈ കഥാപാത്രങ്ങള്‍ എന്തിനിത്ര കഷ്ടപ്പെടുന്നു? കാര്യങ്ങള്‍ തുറന്നു പറഞ്ഞുകൂടെ? ജയിലിൽ പോകുന്നല്ലെ ഇങ്ങനെ തീതിന്നുന്നതിലും നല്ലത്? തുടങ്ങിയ ചോദ്യങ്ങളും അനുബന്ധ ചിന്തകളുമാണ് ചിത്രം കണ്ടോണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത്.
ദൃശ്യം സിനിമയുടെ ഒന്നാംഭാഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുപാട് കുറ്റകൃത്യങ്ങൾ സമൂഹത്തിൽ നടന്നത് നാം കണ്ടതാണ്, ഇനി ദൃശ്യം 2 വില്‍ നിന്ന് മലയാളി എന്തൊക്കെതരത്തിലുള്ള പ്രചോദനങ്ങളാണ് ഉൾക്കൊള്ളാന്‍ പോകുന്നത് എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഒരുപാടുപേരുടെ (പൊലീസിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയുമൊക്കെ) കഠിനാദ്ധാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് ഒരു കുറ്റകൃത്യം തെളിയിക്കപ്പെടുന്നത്. അതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് നായകൻ വിജയിക്കുന്നത് പ്രേക്ഷകരെ ആഹ്ളാദചിത്തരാക്കുന്നുവെങ്കില്‍, ആ ആഹ്ളാദത്തെയും സംതൃപ്തിയെയും ഭയക്കേണ്ടതുണ്ട്.
കുറ്റകൃത്യം ചെയ്യുന്ന നായകനെ രക്ഷപ്പെടുത്താന്‍ പ്രേക്ഷക മനസ്സില്‍ എന്തെന്നില്ലാത്ത വെമ്പലുണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത് എന്ന് ഒറ്റക്കാഴ്ചയില്‍ നിരൂപിക്കാനാകും. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൃശ്യം 2 മുന്നോട്ടുവെക്കുന്ന സന്ദേശം ആശാവഹമല്ലെന്ന് ഉറപ്പിച്ചു പറയാം. തെറ്റുചെയ്യുന്നതുപോലെ അല്ലെങ്കില്‍ അതിലധികം കുറ്റകൃത്യങ്ങള്‍ അത് മൂടിവെയ്ക്കുന്നതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. അക്കാരണത്താല്‍ പ്രധാനതെറ്റിനുശഷവും കുറ്റവാളി അനുബന്ധതെറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് കടന്നുപോകുന്നത്. അതിന് കയ്യടിക്കുമ്പോള്‍ നാം ചെയ്യുന്നതെന്താണ് എന്ന ആലോചനയാണ് ദൃശ്യം 2 വിന്റെ നിരൂപണത്തില്‍ അനിവാര്യമായും വരേണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്നു.
ജയ്പ്പൂര്‍ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രൊഫസറും വകുപ്പ് മേധാവിയുമായ ലേഖിക ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റും ഫോറന്‍സിക് വിദഗ്ദയുമാണ്.