കേരളത്തിലെ പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചിട്ടുണ്ടെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകള്‍. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ എന്ന് ഷമ മുഹമ്മദ് ചോദിച്ചതായി 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും ഷമ പറയുന്നു. ഇപ്പോൾ മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ടെന്നും മാറ്റമുണ്ടാകുന്നുണ്ടെന്നും ഷമ ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ് നയം. അത് നടപ്പിലാക്കണമെന്നും മോദി സർക്കാർ അത് ചെയ്യുന്നില്ലെന്നും പറഞ്ഞ ഷമ മുഹമ്മദ് കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഷമ മുഹമ്മദ് കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.