കൊല്‍ക്കത്ത: തന്നെ കുടുക്കിയത് പാര്‍ട്ടിക്കാര്‍തന്നെയാണെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബംഗാളിലെ യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമി. കഴിഞ്ഞ ദിവസമാണ് ലക്ഷങ്ങള്‍ വിലവരുന്ന കൊക്കെയ്നുമായി പോലീസ് പിടികൂടിയത്. പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈന്‍. പിടികൂടുപോള്‍ അവരുടെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രബീർ കുമാർ ഡേയും കാറിലുണ്ടായിരുന്നു.
എന്നാല്‍, സഹപ്രവര്‍ത്തകനായ രാകേഷ് സിംഗ് എന്നയാളാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയതെന്നും സംഭവത്തെകുറിച്ച് സിഐഡി അന്വേഷണം വേണമെന്നും പമേല ഗോസ്വാമി ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയയിരുന്നു ഗോസ്വാമി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ് രാകേഷ് സിംഗ്. തൃണമൂൽ കോൺഗ്രസും കൊൽക്കത്ത പൊലീസും തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും പമേല ഗോസ്വാമിയെ അവര്‍ മസ്തിഷ്കപ്രക്ഷാളനം നടത്തിയതാകാമെന്നും രാകേഷ് പറയുന്നു. ഒരു വർഷത്തിലേറെയായി താൻ ഗോസ്വാമിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച ബിജെപി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. കൊക്കൈന്‍ മറ്റാരെങ്കിലും കാറില്‍ കൊണ്ടുവച്ചതാണോ എന്ന സംശയവുമായി പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തി. ബംഗാളില്‍ പോലീസ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലാണെന്നും. അങ്ങിനെ പലതും സംഭവിക്കും എന്നും അദ്ദേഹം ആരോപിച്ചിരുന്നു.