കോവിഡ്-19 ബാധിച്ച് ഇറ്റലിയിൽ ഇന്നലെ മാത്രം 133 പേരാണ് മരണപ്പെട്ടത്. സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മൊത്തം രോഗികളുടെ എണ്ണം 5,883-ൽ നിന്ന് 25% വര്‍ധിച്ച് 7,375 ആയി. ഒന്നരക്കോടി ജനങ്ങളാണ് ഇറ്റലിയില്‍ നിരീക്ഷണത്തിലുള്ളത്. ലോംബാർഡിയിലും മറ്റ് 14 മധ്യ, വടക്കൻ പ്രവിശ്യകളിലും താമസിക്കുന്ന ആര്‍ക്കെങ്കിലും പുറത്തുപോകണമെങ്കില്‍ പ്രത്യേക അനുമതി തേടണം. മിലാനിലും വെനീസിലും അതീവ ജാഗ്രത തുടരുകയാണ്. സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു പരിപാടികളും നേരത്തേതന്നെ റദ്ദാക്കിയിരുന്നു. നിയന്ത്രണം ഏപ്രില്‍ 3 വരെ തുടരുമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇറ്റലിയിലാണ്. മരണപ്പെടുന്നവരുടെ എണ്ണം ഇതുവരെ 333 ആയി. പുതിയ നടപടികൾ അനുസരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ 10 ദശലക്ഷം ആളുകൾ താമസിക്കുന്ന ലോംബാർഡിയുടെ മുഴുവൻ വടക്കൻ പ്രദേശത്തേക്കും ആളുകൾക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. മൊഡെന, പാർമ, പിയാസെൻസ, റെജിയോ എമിലിയ, റിമിനി, പെസാരോ, ഉർബിനോ, അലസ്സാൻഡ്രിയ, അസ്തി, നോവാര, വെർബാനോ കുസിയോ ഒസോള, വെർസെല്ലി, പാദുവ, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത്.